
തിരുവനന്തപുരം: സുരക്ഷാ പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ പ്രതിഷേധത്തേക്കുറിച്ച് അറിയില്ല. സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കും. അതിനുള്ള നടപടികൾ തുടർന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
സേവന കാലാവധി മുഴുവൻ മാതൃകാ പ്രവർത്തനം നടത്തിയ ഡോ.കെ. സി രമേശനെതിരേ ഉണ്ടായ അന്യായമായ നടപടി ഡോക്ടർ മാരുടെ മനോവീര്യം കെടുത്തുമെന്നും തികച്ചും ഏകപക്ഷീയവുമാണെന്നും ഇതിനെതിരേ സംഘടനാപരമായും നിയമപരമായും ഏതറ്റം വരേയും നീങ്ങുമെന്നും കെജി എം ഒ എ കോഴിക്കോട് ജില്ലാസമിതി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന റിമാന്റ് തടവുകാരുടെ സുരക്ഷാ ചുമതല പൂർണ്ണമായും പൊലീസിനാണെന്നിരിക്കേ തടവുപുള്ളികൾ ആശുപത്രിയിൽ നിന്ന് രക്ഷപെടുന്നത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയായി വരുത്തിത്തീർക്കുന്ന നടപടി തികച്ചും ബാലിശമാണെന്ന് സമിതി വിലയിരുത്തി.
Read Also: കുതിരവട്ടംസുരക്ഷാ വീഴ്ച: സൂപ്രണ്ടിനെ ബലിയാടാക്കുന്നു, ഒപി ബഹിഷ്ക്കരിച്ച് സമരത്തിന് കെജിഎംഒഎ
11 വാർഡുകളിലായി ആകെ 450ൽ പരം രോഗികളും 42 റിമാന്റ് പ്രതികളുമുള്ള കുതിരവട്ടം ആശുപത്രിയിൽ ആകെ 8 സെക്യൂരിറ്റി ജീവനക്കാരാണുള്ളത്. ഒരു ഷിഫ്റ്റിൽ കൂടിയത് 3 സെക്യൂരിറ്റി ജീവനക്കാർ മാത്രമേ ഡ്യൂട്ടിയിലുണ്ടാവുകയുള്ളു.മാർച്ച് 14ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 20 പുതിയ സുരക്ഷാ ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ നിയമനങ്ങൾ നടത്താതെ സുരക്ഷാ വീഴ്ചകൾക്ക് സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുന്നതിനെതിരേ സംഘടന ശക്തമായി പ്രതികരിക്കും.
കോഴിക്കോട് ജില്ലയിൽ നാളെ ആരോഗ്യ സ്ഥാപനങ്ങളിൽ കരി ദിനം ആചരിക്കും. ഗവ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ നാളെ ഓപി ബഹിഷ്കരിച്ച് ധർണ നടത്തും. തുടർന്നും അനുകൂല നടപടികളുണ്ടായില്ലെങ്കിൽ ജില്ല മുഴുവനും സംസ്ഥാനത്തേക്കും സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ കോഴിക്കോട് ജില്ലാസമിതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam