
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. മര്‍ദനത്തിനു പിന്നാലെ രക്തം ഛര്‍ദിച്ച യുവാവ് മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞു. എന്നാല്‍ ഓള്‍ട്ടറേഷന്‍ നടത്തിയ കാര്‍ കസ്റ്റഡിയിലെടുത്തതിന്‍റെ പേരിലുളള തെറ്റായ ആരോപണമാണെന്നും കാറില്‍ യുവാവിനൊപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നുമാണ് വീയപുരം പൊലീസിന്‍റെ വിശദീകരണം.
ഈ മാസം ഇരുപത്തിരണ്ടാം തീയതി വീയപുരം പൊലീസില്‍ നിന്ന് ഈ വിധം മര്‍ദനമേറ്റെന്നാണ് മുഹമ്മദ് യാസിന്‍ എന്ന ഇരുപതുകാരന്‍റെ പരാതി. വാഹനപരിശോധനയ്ക്കായി പൊലീസ് കൈകാട്ടിയപ്പോള്‍ നിര്‍ത്തിയില്ലെന്ന് പറഞ്ഞ് പിന്തുടര്‍ന്ന് പിടികൂടിയായിരുന്നു തല്ലിയത്. പൊലീസ് കൈകാട്ടിയത് കാണാത്തതു കൊണ്ടാണ് വാഹനം നിര്‍ത്താതിരുന്നതെന്നും പിന്നീട് പൊലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോകും വഴിയാണ് റോഡില്‍ വച്ച് വളഞ്ഞു പിടികൂടി തല്ലിച്ചതച്ചതെന്നും യാസിന്‍ പറയുന്നു.
റോഡില്‍ വച്ച് കണ്ട ഒരു സുഹൃത്തിന് ലിഫ്റ്റ് നല്‍കിയിരുന്ന കാര്യവും യാസിന്‍ സമ്മതിക്കുന്നുണ്ട്. അശ്വിന്‍ എന്ന ഈ യുവാവ് നേരത്തെ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുളളയാളെന്നാണ് പൊലീസ് വാദം. സംഭവദിവസം അശ്വിന്‍ കാറിലിരുന്ന് കഞ്ചാവ് ബീഡി വലിച്ചെന്ന് പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുമുണ്ട്. അനധികൃത മോഡിഫിക്കേഷന്‍ വരുത്തിയെന്നും അശ്രദ്ധമായി വാഹനമോടിച്ചെന്നും കാട്ടി യാസിന്‍റെ കാറും പൊലീസ് പിടിച്ചെടുത്തു. എന്നാല്‍ അശ്വിന്‍റെ പേരില്‍ കേസുണ്ടായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് യാസിന്‍ പറയുന്നു. യാസിന്‍റെ വാഹനത്തിന് കൈകാണിച്ച ഉദ്യോഗസ്ഥന്‍റെ കൈയിലുണ്ടായിരുന്ന ബ്രെത്ത് അനലൈസറിന് വാഹനം തട്ടി കേടുപാടുണ്ടായെന്നും അറ്റകുറ്റപ്പണിക്ക് പണം വേണമെന്നും പറഞ്ഞ് പൊലീസ് ഒരാളുടെ അക്കൗണ്ടിലേക്ക് പണവും അയപ്പിച്ചിട്ടുണ്ട്. ഇതിന് രസീത് നല്‍കിയിട്ടുമില്ല.
ബ്രെത്ത് അനലൈസര്‍ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം അയപ്പിച്ചതെന്ന് പൊലീസ് വിശദീകരണം. വൈദ്യപരിശോധന നടത്തിയെങ്കിലും യാസിന്‍ ലഹരി ഉപയോഗിച്ചതിന്‍റെ ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ല. യാസിന്‍റെ ശരീരവും കാറും പരിശോധിച്ചെങ്കിലും കഞ്ചാവ് മറ്റെന്തെങ്കിലും ലഹരി ഉല്‍പന്നങ്ങളോ കിട്ടിയിട്ടുമില്ല. മുമ്പ് ഒരു തരത്തിലുളള ക്രിമിനല്‍ പശ്ചാത്തലവും ഈ യുവാവിനില്ലെന്ന് പൊലീസും പറയുന്നുണ്ട്. മര്‍ദനത്തിലേറ്റ പരിക്കിനേക്കാള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചെന്ന പ്രചാരണം യുവാവിനെ മാനസികമായി തളര്‍ത്തി. മകനു നേരിടേണ്ടി വന്ന മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam