
കൊല്ലം: അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ഒരാഴ്ച്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കുടുംബം സംശയം പ്രകടിപ്പിച്ചവരുടെയടക്കം മൊഴിയെടുത്തിട്ടും ഒരു തുന്പും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം
കഴിഞ്ഞ പത്തിനാണ് തടിക്കാട് സ്വദേശികളായ അൻസാരി ഫാത്തിമ ദമ്പതികളുടെ മകനെ കാണാതായത്. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിൽ വീടിന് ഒരു കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ കുടുംബാഗംങ്ങളും നാട്ടുകാരും കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന സംശയമുന്നയിച്ചു. ഇവരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
രക്ഷിതാക്കളുടേയും ഇവർ സംശയം പറഞ്ഞവരുടേയും മൊഴി പൊലീസ് ശേഖരിക്കുകയും ചിലരുടെ ഫോണ്‍ രേഖകളടക്കം പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പുറത്ത് നിന്നും ആരെങ്കിലും കുട്ടിയുടെ വീട്ടിലെത്തിയതായുള്ള സൂചനകളുമില്ല. പക്ഷേ ഇപ്പോഴും കുട്ടിയെ തട്ടിക്കൊണ്ട് പോയത് തന്നെയെന്ന് വിശ്വസിക്കുകയാണ് രണ്ടരവയസുകാരൻ്റെ കുടുംബം.
ഒരു കിലോമീറ്ററോളം ദൂരമുള്ള ചെങ്കുത്തായ മല രണ്ടര വയസുകാരൻ ഒറ്റയ്ക്ക് എങ്ങനെ കയറി എന്ന ചോദ്യത്തിന് പൊലീസിനും ഉത്തരമില്ല. കാര്യമായ പുരോഗതിയില്ലെങ്കിലും അന്വേഷണം തുടരാൻ തന്നെയാണ് അഞ്ചൽ പൊലീസിൻ്റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam