
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഗുരതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിൽ എം എ യൂസഫലിയെക്കുറിച്ചും പരാമർശം. മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ള എന്നൊരാൾ ആണ് യൂസഫലിയുടെ പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് സ്വപ്ന വെളിപ്പെടുത്തി. എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നായിരുന്നു വിജയ് പിള്ളയുടെ ഭീഷണിയെന്നാണ് സ്വപ്ന പറഞ്ഞത്. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ എളുപ്പമാണെന്നും അയാൾ പറഞ്ഞെന്നും സ്വപ്ന പറഞ്ഞു. (സ്വപ്ന ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് വിജയ് പിള്ള എന്നാണെങ്കിലും പരാതിയിൽ പറഞ്ഞിട്ടുള്ളത് വിജേഷ് പിള്ള എന്നാണ്)
ആരാണ് വിജയ് പിള്ള? ചിത്രങ്ങളും വിവരങ്ങളും പുറത്ത്! ഷാജ് കിരണിന് ശേഷം പുതിയ ഇടനിലക്കാരനോ?
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെയടക്കം ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞത്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. 30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു.
ഒത്ത് തീര്‍പ്പിന് വഴങ്ങുമെന്ന് പിണറായി വിജയൻ കരുതരുതെന്നും ഫേസ്ബുക്ക് ലൈവിൽ സ്വപ്ന പറഞ്ഞു. എന്തു വന്നാലും പിണറായി വിജയനെതിരായ സത്യങ്ങൾ പുറത്ത് കൊണ്ടുവരും. മുഖ്യമന്ത്രിയും കുടുംബവും എന്നെ ഉപയോഗപ്പെടുത്തി. ഇനിയതിന് കഴിയില്ലെന്നും സ്വപ്ന പറഞ്ഞു. വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഫോൺ സന്ദേശങ്ങളും ഫേസ് ബുക്ക് ലൈവിലൂടെ പുറത്തുവിട്ട സ്വപ്ന കർണാടക ആഭ്യന്തര വകുപ്പിന് പരാതിയും നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam