ഏകീകൃത കുർബാന നടപ്പാക്കാനുള്ള മാർപാപ്പയുടെ നിർദ്ദേശം സിനഡ് ചർച്ച ചെയ്യും; മാർ ജോർജ് ആലഞ്ചേരി

By Web TeamFirst Published Jul 7, 2021, 10:32 AM IST
Highlights

ആഗസ്ത് 16ന് ആരംഭിക്കുന്ന സിനഡിൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.  മെത്രാൻമാർക്ക് അയച്ച കത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. 

കൊച്ചി: സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള മാർപാപ്പയുടെ നിർദ്ദേശം സിനഡ് ചർച്ച ചെയ്യുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ആഗസ്ത് 16ന് ആരംഭിക്കുന്ന സിനഡിൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.  മെത്രാൻമാർക്ക് അയച്ച കത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. 

കഴിഞ്ഞ ദിവസമാണ് സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം വന്നത്. പുതിയ കുർബാന ക്രമത്തിന് മാർപാപ്പ അംഗീകാരം നൽകി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനിൽ നിന്ന് കത്ത് അയച്ചു. സിറോ മലബാർ സഭയിലെ ആരാധനക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനമായിരുന്നു. പരിഷ്കരിച്ച ആരാധന ക്രമം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അംഗീകാരം ലഭിച്ചതോടെ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന തർക്കത്തിനാണ് പരിഹാരമാകുന്നത്. 

എറണാകുളം- അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായി ആണ് കുർബാന അർപ്പിച്ച് പോന്നത്. എന്നാൽ ചങ്ങനാശേരി രൂപത അൾത്താരയ്ക്ക് അഭിമുഖമായാണ് കുർബാന അർപ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്. കുർബാനയുടെ ആദ്യ ഭാഗം ജനങ്ങൾക്ക് അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പുതിയ ആരാധനാ ക്രമം നിലവിൽ വരുന്നതോടെ കുർബാനയുടെ ദൈർഘ്യം കുറയും. തീരുമാനം ഉടൻ നടപ്പാക്കണമെന്നാണ് വത്തിക്കാനിൽ നിന്നുള്ള അറിയിപ്പ്. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!