
കൽപ്പറ്റ: വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണത്തിൽ കാലതാമസമുണ്ടായെന്ന് തുറന്നുപറഞ്ഞ് മന്ത്രി ടി സിദ്ദിഖ്. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തിൽ കാലതാമസം ഉണ്ടായെന്നത് യാഥാർത്ഥ്യമാണ്. വീട് നിർമാണത്തിനുള്ള അനുമതികൾ ലഭിക്കാൻ വൈകിയതാണ് ഇതിന്‍റെ കാരണമെന്നും സിദ്ദിഖ് വ്യക്തമാക്കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി വിവരിച്ചു. വയനാട്ടിൽ കല്ലിട്ടിട്ട് 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. 100 ദിവസമായിട്ടും വീടെവിടെ കോൺഗ്രസേ എന്ന ചോദ്യവുമായി സി പി എം നേതാക്കളും അണികളും നേരത്തെ രംഗത്തെത്തിയിരുന്നു. മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ കാട്ടാനത്തോട്ടത്തിൽ വീട് പോയിട്ട് കോൺഗ്രസ് ഇട്ട കല്ല് പോലും കാണാനില്ലെന്നാണ് സി പി എമ്മിന്‍റെ വിമര്‍ശനം. ഫെബ്രുവരി 26 നാണ് രാഹുൽ ഗാന്ധിയും സ്ഥലം എം പി പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട് നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭവന പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനായിട്ടില്ലെന്നാണ് വിമർശനം.
ശിലാസ്ഥാപനത്തിനായി പണിത പന്തൽ അഴിച്ചുകൊണ്ടുപോയ സ്ഥലത്ത് ഒരു കിണർ കുഴിച്ചതല്ലാതെ മറ്റൊരുപണിയും നടന്നിട്ടില്ലെന്നടക്കമുള്ള വിമർശനങ്ങൾ സി പി എമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പിലുണ്ട്. ദുരന്തബാധിതർക്ക് 230 വീട് വാഗ്‌ദാനം ചെയ്‌ത് കോടികൾ പിരിച്ച് ഒന്നരവർഷം ധൂർത്തടിച്ചശേഷം 50 വീടിനാണ് കോൺഗ്രസ് കല്ലിട്ടത്. ദുരന്തമുണ്ടായപ്പോൾ രാഹുലും കെ പി സി സിയും 100 വീട് വീതം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് 30 വീടും. ഇതിനായി എത്രപിരിച്ചെന്നോ പണം എന്തുചെയ്‌തെന്നോ വ്യക്തമാക്കിയിട്ടില്ല. കോടികൾപിരിച്ച് മുക്കിയത് തിരിച്ചടിയാകുമെന്ന് കണ്ടാണ് കുന്നമ്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി കല്ലിട്ടതെന്നും സി പി എം കടുത്ത വിമര്‍ശനം ഉന്നയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam