അഞ്ച് വർഷത്തിന് ശേഷം മുല്ലപ്പെരിയാ‍ർ അണക്കെട്ടിൽ നിന്ന് കാ‍ർഷിക ആവശ്യത്തിന് വെള്ളമെടുത്ത് തമിഴ്നാട്

By Web TeamFirst Published Jun 2, 2021, 10:37 AM IST
Highlights

അഞ്ചു വർഷത്തിന് ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ജൂൺ ഒന്നാം തീയതി തന്നെ തമിഴ്നാട് കാഷിക ആവശ്യത്തിന് വെളളമെടുക്കുന്നത്.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഷട്ടർ തുറക്കാനെത്തിയ തമിഴ്നാട് സഹകരണ മന്ത്രി ഐ.പെരിയസാമി പറഞ്ഞു. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ 130.9 അടിയാണ് ജലനിരപ്പ്.

അഞ്ചു വർഷത്തിനു ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ജൂൺ ഒന്നാം തീയതി തന്നെ തമിഴ്നാട് കാഷിക ആവശ്യത്തിന് വെളളമെടുക്കുന്നത്. ജലനിരപ്പ് കുറവായിരുന്നതിനാൽ കഴിഞ്ഞ വഷം ഓഗസ്റ്റ് 13 മുതലാണ് വെള്ളം കൊണ്ടു പോകാനായത്. ഇപ്പോൾ സെക്കന്റിൽ 300 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. 

ഇടുക്കിയുടെ അതിർത്തിയിലുള്ള തേനി ജില്ലയിലെ പതിനാലായിരം ഏക്കറിലധികം വരുന്ന സ്ഥലത്തെ നൽക്കൃഷിക്ക് ഈ വെള്ളം ഉപയോഗിക്കും. ഏപ്രിൽ മെയ് മാസത്തിലെ മഴമൂലം തമിഴിനാട്ടിലെ വൈഗ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ വേനൽകാലത്ത് മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോയിരുന്നില്ല. പതിവു പൂജകൾക്ക് ശേഷമാണ് സഹകരണ മന്ത്രി ഷട്ടർ തുറന്നത്.

സംസ്ഥാനത്ത് ഇത്തവണ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് തമിഴ്നാട് വെള്ളമെടുത്തു തുടങ്ങിയത്. ജൂൺ ആദ്യവാരം തന്നെ വെള്ളം തുറന്നു വിടണമെന്ന് തമിഴ്നാട്ടിലം കർഷക സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു.

click me!