
ചെന്നൈ: തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലയാളികളില്‍ നിന്ന് പണം തട്ടി തമിഴ്നാട് പൊലീസ്. പാസുമായി എത്തിയാലും ഇല്ലാത്ത നിയന്ത്രണങ്ങളുടെ പേരില്‍ ആയിരകണക്കിന് രൂപയാണ് പിഴ ചുമത്തുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന് ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും തട്ടുന്ന സംഘവും സജ്ജീവമാണ്. മലയാളി കൂട്ടായ്മകള്‍ തമിഴ്നാട് സർക്കാരിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
കൊവിഡ് പശ്ചാത്തലത്തിൽ അടച്ച പൂട്ടിയ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നു പ്രവർത്തിക്കാനാരംഭിച്ചത്. ഊട്ടി, കൊടൈക്കനാല്‍, ഗൂഡല്ലൂര്‍, രാമേശ്വരം ഉള്‍പ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്താന്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ ഇ-പാസ് മാത്രമാണ് വേണ്ടത്. ടൂറിസത്തിനായി വരുന്നവര്‍ക്ക് ക്വാറന്‍റീന്‍ ഇല്ല. ഇതനുസരിച്ച് ഏഷ്യാനെറ്റ് സംഘം പാസുമായി കൊടൈക്കനാലിലെത്തിയപ്പോള്‍ പ്രവേശന കവാടത്തിലെ സ്ഥിതി പഴയതുപോലെയല്ല.
കേരളാ രജിസ്ട്രേഷനിലുള്ള വണ്ടി കണ്ടാല്‍ പൊലീസ് പിടിച്ചിടും. സകല രേഖകളും പരിശോധിക്കും. കൃത്യമായ രേഖകളും പാസ്സും കാണിച്ചാലും അനുമതി നല്‍കില്ല. ഇരുപത് ദിവസം ക്വാറന്‍റീന്‍ ഉള്‍പ്പടെ നിര്‍ബന്ധമെന്ന് പറയും.ഒരാള്‍ക്ക് രണ്ടായിരം രൂപ പിഴ ആവശ്യപ്പെടും. പാസ് ഇല്ലെങ്കില്‍ അയ്യായിരം മുതലാണ് പിഴ. ആധികാരിത ചോദിച്ചാല്‍ പൊലീസിന്‍റെ സ്വരം മാറും. മടിച്ചുനില്ക്കുന്നത് കണ്ടാല്‍ പൊലീസ് പോസ്റ്റിലേക്ക് വിളിപ്പിക്കും.പിഴ ആയിരം രൂപ കൈക്കൂലിയായി ചുരുക്കും.
പണം നല്‍കി ചുരം കയറി മുകളില്‍ എത്തിയാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജനേയാണ് ഭീഷണി. തിരിച്ചറിയില്‍ രേഖ പോലും ഇല്ലാതെ പിടിച്ചുപറി. മലയാളി ഹോട്ടലുടമകള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam