
ദില്ലി: ശബരിമലയിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്. സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേവപ്രശ്നത്തിൽ യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും തന്ത്രി വാദത്തിൽ പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 23 വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്. തന്ത്രി കണ്ഠര് രാജീവര് ഈ കേസിലെ പ്രധാന കക്ഷിയാണ്. യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് പ്രധാനമായും തന്ത്രി വാദത്തിൽ വ്യക്തമാക്കുന്നത്.
ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയിൽ സമർപ്പിച്ചത്. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദങ്ങൾ വ്യക്തമാക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. അതേസമയം സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവയ്ക്ക് മുകളിൽ അല്ല മതസ്വാതന്ത്ര്യമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിക്കുന്നു. യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ എന്നതിൽ വ്യക്തമായ നിലപാട് പറയാതെയായിരുന്നു സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam