
കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രാറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അത്യധികമായ ദുഖഭാരത്താലാണ് ഉത്തരവെഴുതുന്നതെന്ന് കോടതി പറഞ്ഞു. എല്ലാ ദുരന്തങ്ങൾക്ക് ശേഷവും പതിവ് അന്വേഷണമുണ്ടാകും. പരിഹാരമാർഗങ്ങൾ നിർദേശിക്കപ്പെടും. പക്ഷേ പിന്നീട് എല്ലാവരും എല്ലാം മറക്കുമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകൾ ടൂറിസം രംഗത്തുണ്ട്. സമാന സംഭവം എപ്പോൾ വേണമെങ്കിലും കേരളത്തിൽ എവിടെയും ആവർത്തിക്കപ്പെടാം. സംവിധാനം നോക്കുകുത്തിയായാൽ അത് എപ്പോൾ വേണമെങ്കിലും ഉണ്ടാകും. നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം, ജീവൻ ഇനിയും പൊലിയരുത്. ഇത് മുന്നിൽ കണ്ടാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു.
കേസിൽ ചീഫ് സെക്രട്ടറി, താനൂർ മുൻസിപ്പാലിറ്റി മലപ്പുറം പൊലീസ് ചീഫ്, പോർട് ഓഫീസർ ആലപ്പുഴ, സീനിയർ പോർട് കൺസർവേറ്റർ ബേപ്പൂർ, ജില്ലാ കലക്ടർ മലപ്പുറം എന്നിവരെ എതിർകക്ഷികളാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മലപ്പുറം ജില്ലാ കലക്ടർ താനൂർ ബോട്ടപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട് ഈ മാസം 12നകം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പരപ്പനങ്ങാടിയിലെ ജനം ജീവൻ പണയംവെച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തെ കോടതി അഭിനന്ദിച്ചു. കേസ് വീണ്ടും ഈ മാസം 12ന് പരിഗണിക്കും. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത പ്രദേശവാസികൾക്ക് ഹൈക്കോടതിയുടെ അഭിനന്ദനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam