
മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് പെൺകുട്ടികള്‍ നാടുവിട്ട കേസിൽ കൂടുതൽ അന്വേഷണത്തിനായി താനൂർ പൊലീസ് മുംബൈയിലെത്തി. താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുംബൈയിലെത്തിയത്. കുട്ടികൾ പോയ സ്ഥലങ്ങളിൽ, സ്ഥാപനങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തും. പെൺകുട്ടികൾ മുടി മുറിച്ച മുംബൈ സി എസ് ടിയിലെ സലൂണിലെത്തിയും പൊലീസ് മൊഴിയെടുക്കും.
പെൺകുട്ടികള്‍ നാടുവിട്ടതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസിന് വ്യക്തത വന്നിട്ടില്ല. പെൺകുട്ടികളില്‍ നിന്ന് എടുത്ത മൊഴികളിലോ പ്രതിയായ അക്ബര്‍ റമീഹിനെ ചോദ്യം ചെയ്തതില്‍ നിന്നോ ദുരൂഹതയുടെ ചുരളഴിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ പെൺകുട്ടികള്‍ എത്തിയ സലൂണിനെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും മുംബൈയിലെത്തി വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.
കുട്ടികളെ തെറ്റായ തീരുമാനമെടുക്കാൻ മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോയെന്നും പൊലീസിന് സംശയമുണ്ട്. കുട്ടികൾക്കൊപ്പം യാത്ര ചെയ്ത അക്ബർ റഹീമിന്റെ മുംബൈയിലെ ബന്ധങ്ങളും പൊലീസ് നേരിട്ടെത്തി അന്വേഷിക്കും. നേരത്തെ മുംബൈയില്‍ പോയ പൊലീസ് സംഘത്തിന് കുട്ടികളെ തിരികെ കൂട്ടി കൊണ്ടുവരുന്നതിനിടയില്‍ വിശദമായ അന്വേഷണം നടത്താനായിരുന്നില്ല. ഇതിനിടെ പെൺകുട്ടികള്‍ മലപ്പുറം സ്നേഹിത കേന്ദ്രത്തില്‍ തുടരുകയാണ്. രക്ഷിതാക്കള്‍ക്ക് കൂടി കൗൺസിലിങ്ങും ബോധവൽക്കരണവും നല്‍കിയ ശേഷം കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam