സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തർദേശീയ തലത്തിൽ ആദ്യ 10 ൽ എത്തിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

By Web TeamFirst Published Feb 6, 2021, 12:55 PM IST
Highlights

കിഫ്ബിയുടെ പേരിൽ അനാവശ്യ വിവാദങ്ങളാണ് നടക്കുന്നത്. വികസന പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെ ഇങ്ങിനെ അപകീർത്തിപ്പെടുത്താൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ-അന്തർദേശീയ തലത്തിൽ ആദ്യ പത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗവേഷണ പ്രാധാന്യമുള്ള കൂടുതൽ സ്ഥാപനങ്ങളും അതിന് താത്പര്യമുള്ള കൂടുതൽ വിദ്യാർത്ഥികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

കിഫ്ബിയുടെ പേരിൽ അനാവശ്യ വിവാദങ്ങളാണ് നടക്കുന്നത്. വികസന പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെ ഇങ്ങിനെ അപകീർത്തിപ്പെടുത്താൻ പാടുണ്ടോയെന്നും പുതിയ സ്‌കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള വികസനത്തെ നാട്ടുകാർ പൂർണ്ണ മനസ്സോടെ ഉൾക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ എല്ലാ പ്രദേശത്തെയും പൊതുവിദ്യാലയങ്ങൾ നന്നാവണമെന്നാണ് ലക്ഷ്യമെന്ന് പിണറായി ഇതിന് മുൻപ് സംസ്ഥാനത്തെ 118 വിദ്യാലയങ്ങളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയിലൂടെ നിർമ്മാണം പൂർത്തിയായ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പൊതുവിദ്യാഭ്യാസ യജ്ഞം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമുണ്ടാക്കി. 6.80 ലക്ഷത്തിൽ അധികം കുട്ടികൾ ഈ കാലയളവിൽ സർക്കാർ സ്കൂളുകളിലെത്തി. യഥാർത്ഥ ഗുണഭോക്താക്കൾ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണ്.

കേരളത്തിലെ ഏതെങ്കിലുമൊരു കുഗ്രാമത്തിലെ പിന്നോക്കാവസ്ഥയിൽ കഴിയുന്ന സ്കൂളിലെ കുട്ടി വരെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യത്തിൽ പഠിക്കാനാവുന്ന നിലയുണ്ടാകണം. നാടാകെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം നേടാനാവണം. ഈ മാറ്റം ഇന്ന് പ്രകടമാണ്. കുറച്ച് വർഷം കഴിഞ്ഞാൽ കേരളത്തിലെ പുതുതലമുറ വലിയ മികവുള്ളവരാകും. അവരുടെ വിദ്യാഭ്യാസ അടിത്തറ മാറുന്നു. കാഴ്ചപ്പാടും മാറും. ഇതാണ് സർക്കാർ ആഗ്രഹിച്ച കാര്യം. ഇത് ശരിയായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യമാണ് സർക്കാരിനുള്ളത്. കഴിഞ്ഞ ഒരു വർഷം വലിയ പ്രതിസന്ധിയുടെ വർഷമായിരുന്നു. കൂടപ്പിറപ്പിനെ പോലെ കൂടെ നടക്കുകയായിരുന്നു പ്രതിസന്ധികളെന്നും ഓഖി, പ്രളയം നിപ്പ തുടങ്ങിയവയെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

click me!