
കൊച്ചി: കൊച്ചിയില്‍ ഒരു ടാറ്റു ആര്‍ട്ടിസ്റ്റിന് എതിരെ കൂടി പീഡന പരാതി (tattoo rape case). പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുൽദീപ് കൃഷ്ണയ്ക്ക് എതിരെ സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലുള്ളത്. പീഡനദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് സ്വദേശിയാണ് കുല്‍ദീപ്. ഒളിവില്‍ പോയ കുല്‍ദീപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജേഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. ഒരു വിദേശവനിതയാണ് ഏറ്റവും ഒടുവില്‍ പരാതിനല്‍കിയത്. 2019 ല്‍ കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. യൂത്ത് എക്സേ്ഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി കൊച്ചിയിലെ കോളേജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. ടാറ്റു ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്‍റെ ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ കൊണ്ടു പോകുന്നത്. ടാറ്റു വര തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സുജേഷ് പുരുഷ സുഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ സ്ഥല സൗകര്യം കുറവാണെന്ന് പറഞ്ഞായിരുന്നു ഇത്.
ഇതിനുശേഷം തന്‍റെ നേരെ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയില്‍ യുവതി പറയുന്നു. ശല്യം വര്‍ധിച്ചതോടെ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരെ നിരവധി യുവതികള് മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വിദേശ വനിതയും തീരുമാനിച്ചത്. തുടര്‍ന്ന് ഇമെയില്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam