ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണണമെന്നും സുന്നഹദോസ് സർക്കാരിനോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് അതിവേഗത്തിൽ പരിഹാരം കാണണമെന്ന് പട്ടം കാതോലിക്കേറ്റ് സെന്ററിൽ സമാപിച്ച എപ്പിസ്കോപ്പൽ സുന്നഹദോസ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയും ക്രിസ്‌തീയ വിശ്വാസവും രാജ്യത്ത് സംരക്ഷിക്കെപ്പെടേണ്ടതാണെന്നും സുന്നഹദോസ് അഭിപ്രായപ്പെട്ടു. അദ്ധ്യാപക നിമയനത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ഗവണ്മെന്റ് എടുത്ത തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും അധ്യാപകരോട് നീതി കാട്ടണമെന്നും സുന്നഹദോസ് പറഞ്ഞു. മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസ് സമാപിച്ചു.
സഭാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം
2030 മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഒരുക്കമായി 2026 സെപ്റ്റ്‌മ്പർ 20 മുതൽ 2027 സെപ്‌റ്റംബർ 19 വരെ ജീവകാരുണ്യ - നീതി വർഷമായി ആചരിക്കുവാനും കർമപരിപാടികൾ ആവിഷ്കരിക്കുവാനും തീരുമാനിച്ചു. സമാപന ദിവസമായ വെളളിയാഴ്ച കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിവിധ ഇടങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾ ആയ ജന പ്രതിനിധികൾക്ക് സുന്നഹദോസ് സ്വീകരണം നൽകി. കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പ് ജോസഫ് മാർ തോമസ്, ബിഷപ്പ് ആന്റണി മാർ സിൽവാനോസ്, മുൻ ഡി ജി പി ജേക്കബ് പുന്നൂസ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, എന്നിവർ പ്രസംഗിച്ചു. വിവിധ സുന്നഹദോസ് കമ്മീഷൻ ചെയർമാൻമാരായി ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് (വിശ്വാസ പരീശീലനം), ബിഷപ്പ് മാത്യൂസ് മാർ പക്കോമിയോസ് (ദൈവശാസ്ത്രം, ചരിത്രം, പ്രസിദ്ധീകരണങ്ങൾ) ബിഷപ്പ് വിൻസെന്റ് മാർ പൗലോസ് (ബൈബിൾ), ബിഷപ്പ് തോമസ് മാർ അന്തോണിയോസ് (സുവിശേഷവത്കരണം), ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ് (സഭൈക്യം, മതാന്തര സംവാദം), ബിഷപ്പ് മാത്യൂസ് മാർ പോളിക്കാർപ്പോസ് (മലങ്കര കത്തോലിക്ക അസോസിയേഷൻ), ബിഷപ്പ് തോമസ് മാർ യൗസേബിയോസ് (സാമൂഹിക ക്ഷേമം, ദളിത് ക്രൈസ്തവർ), ബിഷപ്പ് യൂഹാനോൻ മാർ അലക്സിയോസ് (യുവജനം, ദൈവവിളി), ബിഷപ്പ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ് (പ്രാവാസിക്ഷേമം) എന്നിവരെ സുന്നഹദോസ് നിയമിച്ചു.
അത്മായർക്കു വേണ്ടിയുള്ള വിവിധ സംഘടനകളുടെ ഏകോപന ചുമതലയുള്ള മോഡറേറ്റർ ആയി ബിഷപ്പ് ജോസഫ് മാർ തോമസിനെ നിയമിച്ചു. സുന്നഹദോസിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ആർച്ചുബിഷപ് തോമസ് മാർ കൂറിലോസ് , ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, വിൻസെന്റ് മാർ പൗലോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തിയോഡോഷ്യസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ പക്കോമിയോസ്, ആന്റണി മാർ സിൽവാനോസ്, കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, യൂഹാനോൻ മാർ അലക്സിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, എബ്രഹാം മാർ യൂലിയോസ്, ജോഷ്വ മാർ ഇഗ്‌നാത്തിയോസ് എന്നിവർ പങ്കെടുത്തു.


