
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്താകെ ഡിവൈെഫ്ഐ പ്രതിഷേധം. മലപ്പുറം, തൃശൂർ, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിലയിടങ്ങളിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
ആലപ്പുഴയിലും കോഴിക്കോടും തൃശൂരും പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെ, കൊച്ചിയിലെ പ്രതിഷേധം ഡിവൈഎഫ്ഐ അവസാനിപ്പിച്ചു. ഇത് സൂചനാസമരമാണെന്നും കൂടുതൽ പ്രതിഷേധവുമായി രംഗത്തുവരുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. ഭരണത്തിൽ എത്തുന്നതിന് മുൻപ് തന്നെ അഴിമതി നടത്തിയ വ്യക്തിയാണ് വിഡി സതിശനെന്ന് കോഴിക്കോട് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സച്ചിൻ ദേവ് പറഞ്ഞു.
ആ കരാറിലെ പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. കർണാടകയിലെ മദ്യലോബിയുമായി കരാറുണ്ടാക്കി. ബക്കാർഡി കമ്പനിക്ക് കേരളത്തിൽ എല്ലാ സഹായവും നൽകാമെന്ന് വിഡി സതീശൻ വാഗ്ദാനം ചെയ്തു. വിഡി സതീശനെതിരെ ചെന്നിത്തല ഒളിയമ്പെയ്യുകയാണ്. സതീശൻ വീര്യം കുറഞ്ഞ മദ്യത്തിന് കരാറുണ്ടാക്കുമ്പോൾ ചെന്നിത്തല തൂഫാനുമായി വരുന്നു. ഞങ്ങൾ ഇപ്പോൾ ബാരിക്കേഡ് ഒന്ന് ഇളക്കുക മാത്രമാണ് ചെയ്തത്. വീര്യം കുറഞ്ഞ മദ്യമായതുകൊണ്ട് വീര്യം കുറഞ്ഞ സമരമാക്കിയതല്ല ഞങ്ങൾ. ഇപ്പോൾ ഞങ്ങളുടെ തീരുമാനമാണ്. ജില്ലാ കേന്ദ്രങ്ങളിൽ മാർച്ച് നടത്തി പറയാനുള്ളത് പറയുമെന്നും പക്ഷേ മറിച്ചൊരു ഘട്ടത്തിൽ ഈ സർക്കാരിനെ തിരുത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചാൽ അതിനുള്ള ശേഷി ഞങ്ങൾക്കുണ്ടെന്നും സച്ചിൻദേവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam