
കണ്ണൂർ: പിണറായി വിജയനെ തോല്‍പ്പിച്ച് ധർമടം നിയോജക മണ്ഡലം തിരിച്ച് പിടിക്കാൻ സാധിക്കുമായിരുന്നെന്ന് ആവർത്തിച്ച് ധർമടത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. വി പി അബ്ദുൾ റഷീദ്. പിണറായി വിജയന്‍റെ വിജയം എസ്ഡിപിഐയുടെ പിന്തുണയോടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് വി പി അബ്ദുൾ റഷീദ് പ്രതികരിച്ചത്. വോട്ടെണ്ണുമ്പോൾ ആദ്യത്തെ ആറ് റൗണ്ടുകളില്‍ അബ്ദുൾ റഷീദ് ആണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്നിട്ട് നിന്നിരുന്നത്. ഇതിന് പിന്നാലെ വലിയൊരു വിഭാഗം വി പി അബ്ദുൾ റഷീദിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്‍റെ സൈബർ പോരാളികൾ ഇദ്ദേഹത്തെ ആറ് റൗണ്ട് എംഎൽഎ എന്ന് സോഷ്യല്‍ മീഡിയയിൽ അധിക്ഷേപിക്കുന്നുണ്ട്.
19,247 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പിണറായി ധർമടത്ത് വിജയം നേടിയത്. 84,504 വോട്ടുകൾ അദ്ദേഹം നേടി. 66,067 വോട്ടുകളാണ് വി പി അബ്ദുൾ റഷീദ് നേടിയത്. ബിജെപിയുടെ കെ രജ്ഞിത് 18,383 വോട്ടുകളും സ്വന്തമാക്കി. ആദ്യ അഞ്ച് റൗണ്ടുകൾ എണ്ണിക്കഴിയുമ്പോഴും പിന്നിലായിരുന്ന പിണറായി വിജയൻ ആറാം റൗണ്ടിലെത്തിയപ്പോഴാണ് ആദ്യമായി മുന്നിലേക്ക് കടന്ന് വന്നത്. പതുക്കെ പതുക്കെ മാത്രമാണ് പിണറായി വിജയന് തന്‍റെ ലീഡ് ഉയർത്താനായത്. ഒടുവിൽ 15 റൗണ്ടുകളും എണ്ണിത്തീരുമ്പോൾ 19,247 ന്‍റെ ഭൂരിപക്ഷം മാത്രമാണ് പിണറായി വിജയനുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam