
തിരുവനന്തപുരം; ജൂണ്‍ മാസം 21 ആയിട്ടും ksrtcയില്‍ മെയ് മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായിട്ടില്ല. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫിന്‍റെ ട്രാന്‍സ്പോര്‍ട്ട് ഭവന്‍ മാര്‍ച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.Ksrtc ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാൻ നടപടിയെടുക്കേണ്ടത് സർക്കാരാണ്.ശമ്പളം സൗകര്യം ഉള്ളപ്പോൾ തരാമെന്നാണ് പറയുന്നത്.ഇതെന്ത് നയമാണ്.മോഡിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി.കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ സർക്കാരിനും ഉത്തരവാദിത്തമുണ്ട്.ഗതാഗത മന്ത്രി ആന്‍റണി രാജുവില്‍ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യു ; 27ാം തിയതിയിലെ മന്ത്രിതല ചർച്ച വരെ കാക്കും
കെ എസ് ആർ ടി സിയിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യുവിന്‍റെ മുന്നറിയിപ്പ്. ശമ്പളം കൃത്യമായി കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സി ഐ ടി യു നിലപാട്. നിലവിൽ സി ഐ ടി യുവിൻറെ സമരം 15ാം ദിവസത്തിലേക്ക് കടന്നു. സമര ഭാഗമായി ഇന്നലെ കെ എസ് ആർ ടി സി ആസ്ഥാന മന്ദിരം ജീവനക്കാർ ഉപരോധിച്ചു. ഓഫിസിനുളളിലേക്ക് ആരേയും കടത്തി വിട്ടില്ല. വനിതജീവനക്കാർ അടക്കം 300ലേറെ ജീവനക്കാരാണ് സമര ഭാഗമായത്.
ഐ എൻ ടി യു സി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സി ഐ ടി യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്. സ്ഥിരമായി ശന്പളം കൊടുക്കുന്ന തരത്തിൽ വ്യവസ്ഥയുണ്ടാകണമെന്നാണ് ആവശ്യം. ഇതിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് സി ഐ ടി യു വ്യക്താക്കിയത്. അങ്ങനെ വന്നാൽ സർവീസുകളെ ഇത് സാരമായി ബാധിക്കും.
മെയ് മാസത്തിലെ ശന്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഡ്രൈവർ. കണ്ടക്ടർ. മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻറ് നിലപാട്.
കെ എസ് ആർ ടി സി അടച്ചു പൂട്ടി ആസ്തികൾ അടിച്ചു മാറ്റാൻ അനുവദിക്കില്ല: എംപ്ലോയീസ് സംഘ്
പതിറ്റാണ്ടു മുമ്പ് ഇടതു സർക്കാർ ആരംഭിച്ച അടച്ചുപൂട്ടൽ പദ്ധതി ശരവേഗത്തിൽ പൂർത്തിയാക്കുകയാണ് നിലവിലെ സർക്കാരിൻ്റെയും മാനേജ്മെൻ്റിൻ്റെയും ദൗത്യമെന്ന് ബിഎംഎസ് കുറ്റപ്പെടുത്തി. സെക്രട്ടേറിയേറ്റിന് മുന്നില്‍ ksrtc എംപ്ളോയീസ് സംഘിന്‍റെ അനിശ്ചിതകാല സമരം തുടരുകയാണ്.
സി പി എം സർക്കാർ കെ എസ് ആർ ടി സി യുടെ ഈരാറ്റുപേട്ട ഡിപ്പോ മീനച്ചൽ സഹകരണ ബാങ്കിന് പണയം വച്ചു തുടങ്ങിയ വായ്പാ സമാഹരണ പദ്ധതി കോൺഗ്രസ് സർക്കാരും തുടർന്നു. അറുപത്തി നാലു ഡിപ്പോകളും അതിൻ്റെ കളക്ഷനും ബാങ്ക് കൺസോർഷ്യത്തിന് തീറെഴുതിയ ഇരുമുന്നണി സർക്കാരുകൾക്കും കെ എസ് ആർ ടി സിയെ തകർക്കുന്നതിൽ തുല്യ ഉത്തരവാദിത്വമുണ്ട്. ഇപ്പോൾ സ്ഥാപനത്തിൽ നാശത്തിൻ്റെ നയം നടപ്പാക്കാൻ ഓരോ സിഎംഡിമാർക്കും സർക്കാർ ടാർജറ്റ് നൽകി നിയമിക്കുകയാണ്. 2016 -ൽ സി പി എം നേതൃത്വത്തിൽ ഇടതുഭരണം ആരംഭിക്കുമ്പോൾ നാല്പത്തിനാലായിരം ജീവനക്കാരും ആറായിരത്തി അഞ്ഞൂറു ബസ്സുകളുമുണ്ടായിരുന്നത് ഇപ്പോൾ യഥാക്രമം ഇരുപത്തി ആറായിരവും മൂവായിരത്തി ഇരുന്നൂറുമായി മാറി. വർക്ക്ഷോപ്പുകളും യൂണിറ്റ് ഓഫീസുകളും ജില്ലാ കേന്ദ്രങ്ങളിൽ മാത്രമാക്കാനും ചില ഡിപ്പോകൾ പൂർണ്ണമായും നിർത്തലാക്കാനുമുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നു. ഒഴിപ്പിക്കപ്പെടുന്ന ഡിപ്പോകളുടെ കോടികൾ വിലമതിക്കുന്ന ആസ്തികൾ ബിനാമി ഇടപാടിലൂടെ പാർട്ടി കേന്ദ്രങ്ങളിലെത്തിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ അവസാന ഘട്ടമാണ് അരങ്ങേറുന്നതെന്നും kst എംപ്ളോയീസ് സംഘ് ആരോപിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam