
മലപ്പുറം: സഹപാഠികൾ വീണ്ടും കാലങ്ങൾക്കു ശേഷം ഒന്നിക്കുമ്പോൾ പൂർവ്വ അധ്യാപകരെ തേടിയുള്ള യാത്രകൾ സുപരിചിതമാണ്. എന്നാൽ തന്‍റെ പഴയ വിദ്യാർത്ഥിയെ കാണാൻ അധ്യാപിക നേരിട്ട് വന്നതോടെ വേറിട്ട അനുഭവമായി. മൂന്ന് പതിറ്റാണ്ടിന്‍റെ ഓര്‍മ്മയുടെ തീരത്ത് നിന്ന് പൂര്‍വ്വ വിദ്യാര്‍ഥിയെ തേടി അധ്യാപികയായ സുമയാണ് എത്തിയത്. മക്കരപ്പറമ്പ് ഗവ. ഹൈസ്‌കൂളിലെ 1994-97 വര്‍ഷത്തെ സുമയുടെ ക്ലാസിലെ വിദ്യാര്‍ഥികളിലൊരാളായിരുന്ന പനങ്ങാങ്ങര അരിപ്ര സ്വദേശിയായ ഷാഫി ഏതാനും മാസങ്ങളായി രോഗത്തെ തുടര്‍ന്ന് കിടപ്പിലാണ്.
കഴിഞ്ഞ ആഴ്‌ചയില്‍ വിദ്യാര്‍ഥികളുടെ സംഗമം മക്കരപ്പറമ്പില്‍ നടന്നിരുന്നു. സംഗമത്തില്‍ പങ്കെടുക്കാന്‍ സുമയ്‌ക്ക് കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഷാഫി ചികിത്സയിലാണെന്ന് അറിയുന്നത്. വിദ്യാര്‍ത്ഥിയെ നേരിട്ട് കാണുകയെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അധ്യാപിക ഷാഫിയുടെ വീട്ടിലെത്തിയത്. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മ സ്വരൂപിച്ച സഹായ ഫണ്ടും സുമ ശാഫിക്ക് കൈമാറി. തിരുവനന്തപുരം മണമ്പൂര്‍ സ്വദേശിനിയാണ് സുമ. കവി മണമ്പൂര്‍ രാജനാണ് ഭര്‍ത്താവ്. 45 വര്‍ഷമായി കൂട്ടിലങ്ങാടിയിലാണ് താമസിക്കുന്നത്.