
തിരുവനന്തപുരം: കലാലയ രാഷ്രീയം വേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇന്നലെയാണ് കലാലയ സമരങ്ങൾക്ക് നിരോധനമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങയത്. ഹൈക്കോടതി നിരീക്ഷണത്തോട് പൂർണമായും യോജിക്കുന്നതായി ടിക്കാറം മീണ പറഞ്ഞു. രാഷ്ട്രീയക്കളികൾ കൊണ്ട് ക്യാമ്പസുകൾ കലാപ ഭൂമിയാക്കാൻ പാടില്ല. തന്‍റെ കുട്ടിയെ കോളേജിൽ അയയ്ക്കുന്നത് പഠിക്കാനാണ് രാഷ്ട്രീയം കളിക്കാൻ അല്ലെന്നും മീണ പറഞ്ഞു. നെടുങ്കണ്ടം എംഇഎസ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു ടിക്കാറാം മീണ.
രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ ക്യാമ്പസിനുള്ളില്‍ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പഠിക്കുന്നതിനാണ് സ്കൂളുകളിലും കോളേജുകളിലും വരുന്നത്. സമാധാനപരപമായ ചർച്ചകൾക്കോ സംവാദങ്ങൾക്കോ കോളജുകളിൽ ഇടമുണ്ടാകണം. എന്നാൽ പഠിപ്പു മുടക്കാൻ പ്രേരിപ്പിക്കുന്നതും വിദ്യാർഥികളെ സമരത്തിനിറക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിലുണ്ട്.
കലാലയപ്രവർത്തനം തടസപ്പെടുത്തും വിധം പഠിപ്പുമുടക്കലോ സമരമോ ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ടവർ പൊലീസിനെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പഠിപ്പ് തടസപ്പെടുത്തിയുളള കലാലായ രാഷ്ട്രീയങ്ങളും സമരങ്ങളും തടയണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളും സ്കൂളുകളും നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam