പ്രതിഷേധങ്ങളവഗണിച്ച് 296 പേർക്ക് നിയമനം; കെൽട്രോണിൽ കൂട്ട സ്ഥിരപ്പെടുത്തൽ

By Web TeamFirst Published Jan 5, 2021, 1:00 PM IST
Highlights

സർക്കാരിന്‍റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് വ്യവസായ വകുപ്പിലെ സ്ഥിരപ്പെടുത്തൽ. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലെ സ്ഥിരപ്പെടുത്തലിൽ ആക്ഷേപം നിലനിൽക്കെയാണ് കെൽട്രോണിലും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്.

തിരുവനന്തപുരം: പ്രതിഷേധങ്ങൾ നിലനിൽക്കെ കെൽട്രോണിൽ 296 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഇടതു സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് സ്ഥിരനിയമനം നേടിയവരിൽ ഭൂരിഭാഗവും. മാനുഷിക പരിഗണനയും കെൽട്രോണിന്‍റെ പ്രവർത്തനലാഭവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സർക്കാർ വീശദീകരണം.

സർക്കാരിന്‍റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് വ്യവസായ വകുപ്പിലെ സ്ഥിരപ്പെടുത്തൽ. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലെ സ്ഥിരപ്പെടുത്തലിൽ ആക്ഷേപം നിലനിൽക്കെയാണ് കെൽട്രോണിലും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. കെൽട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 296 പേരെയാണ് സ്ഥിരപ്പെടുത്തിയത്. മന്ത്രിസഭാ തീരുമാനം വന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം ഉയർന്നെങ്കിലും ആക്ഷേപങ്ങൾ അവഗണിച്ച് സർക്കാർ മുന്നോട്ട് പോകുകയാണ്

കെൽട്രോണ്‍ നേടിയ പ്രവർത്തനലാഭം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. പത്ത് വർഷത്തിലേറെയായി തുടരുന്നവരാണ് സ്ഥിരനിയമനം നേടിയത്. കെൽ‍ട്രോണിലെ സിഐടിയു സംഘടനയുടെ കൂടി ഇടപെടലിന്‍റെ ഭാഗമായാണ് വ്യവസായ വകുപ്പിന്‍റെ കൂട്ട സ്ഥിരപ്പെടുത്തൽ. പിഎസ്‍സി നിയമനങ്ങളിൽ മെല്ലെപ്പോക്ക് തുടരുമ്പോൾ സർവ്വകലാശാലകളിലും ആയിരക്കണക്കിന് കരാർ ജീവനക്കാരെ സ്ഥിരിപ്പെടുത്താനുള്ള നീക്കവും സർക്കാർ തുടങ്ങി കഴിഞ്ഞു. 

click me!