വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ. കൊല്ലം പുനലൂർ നരിക്കൽ സ്വദേശി പി.വി.ബിനു ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ അമ്മ തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയെ തുടർന്നാണ് പ്രതി പിടിയിലായത്. എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന ബിനുവിനെ ഇന്നലെയാണ് കേരളത്തിലെത്തി തമിഴ്നാട്പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത് തെങ്കാശിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രതിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തെങ്കാശി ജില്ലയിലെ പൻപൊഴിയ്ക്ക് സമീപമുള്ള സെൻറ് മേരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ മേധാവിയായ ബിനു കേരളത്തിനകത്തും പുറത്തുമുള്ള കുട്ടികൾക്ക് ഇവിടെ അഡ്മിഷൻ തരപ്പെടുത്തി നൽകിയ ശേഷമായിരുന്നു പീഡനമെന്നാണ് വിവരം. നിരവധി കുട്ടികൾ പീഡനത്തിനിരയായതായും സൂചനയുണ്ട്. വരും ദിവസങ്ങളിൽ ബിനുവിനെതിരെ കൂടുതൽ ലൈംഗിക പീഡന പരാതികൾ പോലീസിന് ലഭിച്ചേക്കുമെന്നും അറിയുന്നു. പുനലൂരിലുള്ള യുവ രാഷ്ട്രീയനേതാവും സംഭവത്തിൽ പോലീസ് നിരീക്ഷണത്തിലുള്ളതായാണ് വിവരം. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായ് ബന്ധമുള്ള ചില സെലിബ്രിറ്റികളിലേക്കും അന്വേഷണം നീളാൻ സാധ്യതയുണ്ട്.


