എൻഡിഎയിൽ ചേരാൻ 10 ലക്ഷം; ആരോപണത്തിൽ പ്രതികരണവുമായി സികെ ജാനു

By Web TeamFirst Published Jun 2, 2021, 2:28 PM IST
Highlights

പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. രണ്ട് പേരാണ് ഇതിന് പിന്നിൽ. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു പ്രതികരിച്ചു. 

വയനാട്: ഇടതുമുന്നണിയിൽ നിന്ന് എൻഡിഎയിലേക്ക് എത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ട് പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സികെ ജാനു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. രണ്ട് പേരാണ് ഇതിന് പിന്നിൽ. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു പ്രതികരിച്ചു. സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്നായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിന്‍റെ വെളിപ്പെടുത്തൽ. 

ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും പ്രസീത പറയുന്നു. പ്രസീതയുടെ ഫോൺ സംഭാഷണം വാട്സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പരസ്യമായി ഉന്നയിച്ച് പ്രസീത രംഗത്ത് വന്നത്. ആരോപണം നിഷേധിച്ച സികെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നും പ്രതികരിച്ചു.

പാർട്ടിയിൽ വിഭാഗീയതയും ചേരിതിരിവും ഇല്ല. രണ്ടുപേർ ആസൂത്രിതമായി പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്. പ്രസിദയുടെയും പ്രകാശന്റെയും പേരിൽ നിയമ നടപടി സ്വീകരിക്കുമന്നും സി കെ ജാനു അറിയിച്ചു. 

click me!