
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടത് ഉടമകള്‍ നിയോഗിച്ച ഗുണ്ടകളാണെന്നും അക്രമങ്ങള്‍ക്ക് പൊലീസ് തന്നെ കൂട്ടു നിന്നെന്നും സമരസമിതി. സംഘര്‍ഷം ഉണ്ടായ ദിവസം ഉടമകളിലൊരാള്‍ കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കില്‍ ആരോപിച്ചു. അതിനിടെ ഫാക്ടറി വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍. ചൊവ്വാഴ്ചയുണ്ടായ കലാപസമാനമായ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ സ്ഥാപന ഉടകള്‍ നടത്തിയ ഗൂഡാലോചനയാണെന്നാണ് ഒളിവില്‍ കഴിയുന്ന സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കിന്‍റെ ആരോപണം. സമരത്തിന്‍റെ ഗതിതിരിച്ചുവിടാന്‍ ഗൂഡാലോച നടന്നു. ഫാക്ടറിക്ക് തീയിട്ടത് ഉടമകളുടെ ഗുണ്ടകളാണ്. റൂറല്‍ എസ് പി സംഘര്‍ഷ സ്ഥലത്ത് എത്തിയ ശേഷമാണ് സ്ഥിതി മാറിമറിഞ്ഞതെന്നും ബാബു കുടുക്കില്‍ ആരോപിക്കുന്നു.
മരിച്ചു വീഴേണ്ടി വന്നാലും സമരം തുടരുമെന്നും ബാബു കുടുക്കിൽ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ ഫാക്ടറി വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിലാണ് ഉടമകള്‍. ജില്ലകളക്ടര്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് എംകെ രാഘവന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റ് നടപടികളുമായി മുന്നോട്ടു പോവുകയാണ് പൊലീസ്. ഇന്ന് രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടത്തായി സ്വദേശി സഫീറിനെ വയനാട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. കേസില്‍ 74 പ്രതികളെ തിരിച്ചറിഞ്ഞെന്നും നിയമാനുസൃതം വീടുകളില്‍ കയറിയുള്ള പരിശോധനകള്‍ തുടരുമെന്നും കണ്ണൂര്‍ റെയ്ഞ്ച് ഡിഐഡി യതീഷ് ചന്ദ്ര ഇന്നലെ പ്രതികരിച്ചിരുന്നു.സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നിരപരാധികളെ വേട്ടയാടുന്നാരോപിച്ച് യുഡിഎഫ് ഇന്നലെ രംഗത്തെത്തിയിരുന്നു.
താമരശ്ശേരി ഫ്രഷ് കട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ബുധനാഴ്ചയാണ് യോഗം നടക്കുക. യോഗത്തിന് മുമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam