തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം, നഗരസഭ ബിജെപി പിടിച്ചതിൽ ശശി തരൂർ; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം എന്നും പ്രതികരണം

Published : Dec 13, 2025, 04:29 PM IST
Shashi Tharoor

Synopsis

നഗരസഭയിലെ 45 വർഷത്തെ എൽ ഡി എഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിക്കാൻ മടികാട്ടിയില്ല. 'ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂർ അഭിപ്രായപ്പെട്ടു. എൽ ഡി എഫിന്റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യു ഡി എഫിന്‍റെയും ബി ജെ പിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ശശി തരൂറിന്‍റെ കുറിപ്പിന്‍റെ പ്രസക്തഭാഗം

കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ അത്ഭുതകരമായ ഫലങ്ങൾ നൽകിയ ഒരു ദിനമാണ് ഇന്ന്! ജനവിധി വ്യക്തമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച വിജയത്തിൽ യു ഡി എഫിന് വലിയ അഭിനന്ദനങ്ങൾ! ഇത് വൻ അംഗീകാരമാണ്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾ നൽകുന്ന ശക്തമായ സൂചനയും. കഠിനാധ്വാനം, ശക്തമായ സന്ദേശം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം ഒത്തുചേർന്ന് 2020 ലേതിനേക്കാൾ മികച്ച ഫലം നേടിയെടുക്കാനായി. തിരുവനന്തപുരത്തെ ബി ജെ പിയുടെ ചരിത്രപരമായ വിജയവും അംഗീകരിക്കുന്നു. തിരുവനന്തപുരം കോർപറേഷനിലെ അവരുടെ പ്രധാന വിജയത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധേയമായ മാറ്റം അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബി ജെ പി നടത്തിയത്. നഗരസഭയിലെ 45 വർഷത്തെ എൽ ഡി എഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മൊത്തത്തിൽ യു ഡി എഫിനും എന്റെ മണ്ഡലത്തിൽ ബി ജെ പിയും നേടിയ ജനവിധി ആദരിക്കപ്പെടണം. കേരളത്തിന്റെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കും, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി വാദിക്കുകയും നല്ല ഭരണതത്വങ്ങളുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.

തലസ്ഥാനത്ത് സംഭവിച്ചത്

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്താണ് ബി ജെ പി പടയോട്ടം നടത്തിയത്. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി,  എൽ ഡി എഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ വിജയിച്ചു. എൽ ഡി എഫ് 29 സീറ്റിലും യു ഡി എഫ് 19 സീറ്റിലുമാണ് വിജയിച്ചത്. രണ്ട് സീറ്റുകളിൽ സ്വന്തത്രരും വിജയിച്ചു. 50 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബി ജെ പി ഭരണം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിലേക്ക് ഒരു സീറ്റ് കൂടിയാണ് ബിജെപിക്ക് വേണ്ടത്. 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണത്തിലേറാം. വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഇനി നടക്കാനുമുണ്ട്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാൽ ബി ജെ പിക്ക് ഭരണം ഉറപ്പിക്കാം. നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മേയര്‍ സ്ഥാനം ഇതിനോടകം ബി ജെ പി ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, 'ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല, തിരുത്തി പോകും'