കൊടകര കേസിലെ പ്രതി ബിജെപി പ്രവർത്തകൻ, സുരേന്ദ്രനുമായി അടുത്ത ബന്ധം: മുഖ്യമന്ത്രി

By Web TeamFirst Published Jul 26, 2021, 12:17 PM IST
Highlights

പ്രതിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ബിജെപി ‌നേതാക്കളും പ്രതികളാകാം. പണം കൊണ്ടുവന്നത് ആർക്കാണെന്ന് കെ സുരേന്ദ്രന് അറിയാം. അതാണ് സാക്ഷിയായത്.

‍‍തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിലെ നാലാം പ്രതി ധർമരാജൻ ബിജെപി പ്രവർത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രതിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ബിജെപി ‌നേതാക്കളും പ്രതികളാകാം. പണം കൊണ്ടുവന്നത് ആർക്കാണെന്ന് കെ സുരേന്ദ്രന് അറിയാം. അതാണ് സാക്ഷിയായത്.

കള്ളപ്പണം ബിജെപിയുടേത് തന്നെയാണെന്നും അതിന്‍റെ ഉറവിടം അവർ വെളിപ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊടകര കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അവർക്ക് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താം. സംസ്ഥാന സർക്കാർ കൈമാറേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കേസ് ഒതുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനാധിപത്യ പ്രക്രിയയെ കള്ളപ്പണം ഉപയോഗിച്ച് അട്ടിമറിക്കാൻ ആണ് ബിജെപി ശ്രമിച്ചതെന്ന് പ്രമേയം അവതരിപ്പിച്ച റോജി എം ജോൺ പറഞ്ഞു. സൂത്രധാരൻ സാക്ഷി ആകുന്ന സൂത്രം കേരള പൊലീസിന് മാത്രമേ അറിയൂ‌. ഇത് ഇങ്ങനെയെ ആകൂ എന്ന് നേരത്തെ അറിയാം. കേസിന്റെ സൂത്രധാരൻ സുരേന്ദ്രനെന്ന് പാർട്ടി പത്രം തന്നെ പറഞ്ഞു. കുറ്റപത്രം സമർപ്പിച്ചപ്പോൾ സൂത്രധാരൻ സാക്ഷിയായി. കേസുകളിൽ ഒത്തു തീർപ്പ് ഉണ്ട്. അന്തർധാര അത്ര സജീവം ആണെന്നും റോജി ആക്ഷേപിച്ചു.  

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചതിന് പിന്നാലെ സ്വർണ്ണക്കടത്ത് അന്വേഷിച്ച സുമിത് കുമാറിന് സ്ഥലം മാറ്റം ഉണ്ടായി. പിന്നാലെ ബിജെപി നേതാക്കളെ സാക്ഷികൾ ആക്കി കൊടകര കേസില്‍ കുറ്റപത്രം നൽകിയെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്‍റേത് പ്രത്യേക മാനസിക അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ജനം തള്ളിയെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. നാണമില്ലാതെ ബിജെപി വോട്ട് അടക്കം പ്രതിപക്ഷം വാങ്ങി. ആ മനപ്രയാസമാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് കാരണം.

സുരേന്ദ്രനെ സാക്ഷി ആക്കിയത് പണമിടപാട് അറിയാവുന്നത് കൊണ്ടാണ്. തുടർ അന്വേഷണത്തിൽ സാക്ഷികൾ പ്രതികൾ ആയി മാറാം. രാഷ്ട്രിയ വിരോധമല്ല കേസിന്‍റെ മെറിറ്റാണ് പൊലിസ് അന്വേഷിക്കുന്നത്. കേന്ദ്ര ഏജൻസികളെ യുഡിഎഫിന് വലിയ വിശ്വാസമാണിപ്പോൾ. ഇത് നെറികേടാണ്. ഇത് ബിജെപിക്ക് വേണ്ടിയാണ്. ബിജെപിക്ക് സഭയിൽ ആളില്ലാത്തതിനാൽ അവർക്ക് വേണ്ടി യുഡിഎഫ് സംസാരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഏജൻസികൾക്ക് എതിരേയും മുഖ്യമന്ത്രിയുടെ വിമർശനം ഉണ്ടായി. ചിലർക്കു നോട്ടീസ് നൽകി അത് മാധ്യമങ്ങള്‍ക്ക് ചോർത്തി അല്ല അന്വേഷണം നടത്തേണ്ടതെന്നായിരുന്നു വിമർശനം. ലൈഫ് മിഷന്‍ ഇല്ലാത്ത കേസിൽ കേന്ദ്ര ഏജൻസിയെ കോൺഗ്രസ്‌ എംഎൽഎ സമീപിച്ചു. കോൺഗ്രസ്‌ എംഎൽഎമാർ ആരെങ്കിലും കൊടകര കേസിൽ കേന്ദ്ര ഏജൻസിയെ സമീപിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 
കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് വിധേയത്വ‌മാണ്. കോൺഗ്രസ്‌ കേന്ദ്ര നേതാക്കൾ സിബിഐയെ വിമർശിക്കുമ്പോൾ കേരളത്തിൽ കോൺഗ്രസ്‌ നേതാക്കൾ സിബിഐയെ പുകഴ്ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷ ശബ്ദം കേട്ട് ബേജാർ ആകേണ്ട സ്ഥിതി കേരളത്തിനില്ല. അയ്യോ ഞങ്ങളിൽ നിന്നും ഭരണം പോയല്ലോ ഇനീ ഒന്നും ഇവിടെ നടക്കാൻ പാടില്ല എന്നാണ് പ്രതിപക്ഷ മനോഭാവമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, സിബിഐയെ കുറിച്ച് ഞങ്ങൾ സംസാരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രണ്ട് ജില്ലയിലേക്ക് മാത്രം പത്ത് കോടി രൂപ എത്തിച്ചു. ബാക്കി ജില്ലകളിലേക്ക് കോടിക്കണക്കിനു രൂപ കൊണ്ടുവന്നു. ഇതിനെക്കുറിച്ചൊന്നും അന്വേഷണമില്ല.

പശുവിനെക്കുറിച്ച് പറഞ്ഞാൽ മുഖ്യമന്ത്രി അതിനെ തെങ്ങിനോട് ചേർത്ത് കെട്ടും എന്നിട്ട് തെങ്ങിനെക്കുറിച്ച് സംസാരിക്കു‌മെന്നും വി ഡി സതീശൻ പരിഹസിച്ചു. കെ സുരേന്ദ്രനെ ധർമരാജൻ വിളിച്ചത് നേരത്തെ അറിഞ്ഞു. എന്നിട്ടും സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നു മാസത്തിനു ശേഷം മാത്രമാണ്. സുരേന്ദ്രന് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയെന്നും സതീശൻ ആരോപിച്ചു.

പ്രതികൾ ആകേണ്ടവർ സാക്ഷികൾ ആയ പിണറായി ഇന്ദ്രജാലം ആണ് കൊടകരയിൽ കണ്ടത്. ഉത്സവ പറസിലെ പോക്കറ്റടിക്കാരന്റെ തന്ത്രമാണത്. ഒരു പിണറായി അല്ല ആയിരം പിണറായി വിജയന്മാർ ഒരുമിച്ചു വന്നാലും ഞങ്ങളുടെ തലയിൽ സംഘി പട്ടം ചാർത്താൻ ആകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. പ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി പ്രതിഷേധിച്ചു. 

click me!