
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതിയുടെ അനുമതി ലഭിക്കും മുൻപ് തുടരന്വേഷണം ആരംഭിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. കേസിൽ വിശദീകരണം നൽകാൻ കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തെ തുടർന്ന് ഹർജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടന്‍ ദിലീപിനും കൂട്ട് പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വധഗൂഡാലോചനക്കുറ്റം നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപിനടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണം സംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ക്രിമിനൽ ഗൂഡാലോചന സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഫോണുകൾ കൈമാറാതിരുന്നത് നിസഹകരണമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല. പ്രതികളുടെ കൈവശമുള്ള ഫോണുകൾ കൈമാറിയതായി കോടതി വിലയിരുത്തി.
ജാമ്യം ലഭിച്ചാൽ പ്രതികള്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ ആശങ്ക കോടതി പരിഗണിച്ചു. അത്തരം നടപടികളുണ്ടായാൽ പ്രതികളുടെ അറസ്റ്റ് ആവശ്യവുമായി കോടതിയെ സമീപിക്കാം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും മുൻകൂർ ജാമ്യാപേക്ഷയുടെ ഉപാധിയിലുണ്ട്. പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതികൾക്കെതിരായ വിമർശനങ്ങൾക്കെതിരായ പരാമർശങ്ങളും ജസ്റ്റിസ് ഗോപിനാഥിന്‍റെ ഉത്തരവിലുണ്ട്. പാതിവെന്ത വസ്തുതകളും അപൂർണ വിവരങ്ങളുമായി കോടതികളെ വിമർശിക്കുന്നത് അംഗീകരിക്കാനാകില്ല. നിതീന്യായസംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെയെന്ന അജ്ഞതയാണ് ഇത്തരം വിമർശനങ്ങൾക്ക് പിന്നിലെന്നും ജസ്റ്റിസ് ഗോപിനാഥ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam