
ആലപ്പുഴ: ലോകായുക്ത ഭേദഗതി ഓർഡിനൻസ് (Lokayukta Amendment) ഗവർണർ ഒപ്പ് വെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടച്ചു എന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) . അഴിമതിക്ക് എതിരായ പോരാട്ടത്തിൻ്റെ അന്ത്യകൂദാശയാണ് നടന്നത്. വിഷയം ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് ആയിട്ടില്ല. കാനം രാജേന്ദ്രന്റെ (Kanam Rajendran) നിലപാടിന് പൂർണ്ണ പിന്തുണയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത പരിഗണനയിൽ ഇരിക്കെ ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവന്നത് അധികാരദുർവിനിയോഗം ആണ്. ഇത് അധാർമികം ആണ്. പിണറായി വിജയൻ ഏകാധിപതിയാണ്. ഇ കെ നയനാരുടെയും ഇ ചന്ദ്രശേഖരൻ നായരുടെയും ആത്മാവ് പിണറായിയോട് പൊറുക്കില്ല. സിപിഎം ദേശിയ നേതൃത്വം മറുപടി പറയണം. ഗവർണർ- മുഖ്യമന്ത്രി കൂട്ടുകച്ചവടം ആണ് നടക്കുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു മികച്ച പാർലമെൻറിയൻ ആയിരുന്ന ആളാണ്.അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ഒരു പേഴ്സണൽ സ്റ്റാഫിന് വേണ്ടി ഗവർണർ എല്ലാം വിഴുങ്ങി. പ്രതിപക്ഷം ഇത് അനുവദിക്കില്ല പോരാട്ടം തുടരും. ഗവർണർ സർവ്വകലാശാല വിഷയത്തിൽ അടക്കം ഒരുപാട് കാര്യങ്ങൾ പറഞ്ഞു. പക്ഷേ മുഖ്യമന്ത്രിയെ കണ്ടപ്പോൾ എല്ലാം തീർന്നു.
ഇത് കറുത്ത ഓർഡിനൻസ് ആണ്. രാഷ്ട്രപതിയുടെ അംഗീകാരം ഈ ഓർഡിനൻസിന് വേണം. ഇത് നിലനിൽക്കില്ല. അതാണ് തങ്ങൾക്ക് കിട്ടിയ നിയമോപദേശം. ലോകായുക്തയുടെ പല്ല് മുഴുവൻ പിണറായി വിജയൻ പിഴുത് എടുത്തിരിക്കുന്നു. ലോകായുക്തയെ ഇനി പിരിച്ചു വിടണം. കോടിക്കണക്കിന് രൂപ ചെലവ് ചെയ്യേണ്ട ആവശ്യമില്ല. മന്ത്രി ആർ ബിന്ദുവിന് എതിരായ ലോകായുക്ത കേസ് റിവ്യൂ അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ പോകും. തൻ്റെ ഭാഗം കേൾക്കാതെ ആണ് പരാതി തള്ളിയത്. കളിയാക്കുന്ന രീതി ആയിരുന്നു ലോകായുക്തയുടേത്മ. ന്ത്രി ബിന്ദു അധികാര ദുർവിനിയോഗം നടത്തി എന്നത് വ്യക്തമാണ്.
സ്വർണക്കടത്ത് കേസിൽ നേരത്തെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്നു തെളിഞ്ഞു. ശിവശങ്കർ ഒരു വ്യക്തിയല്ല, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. അതുകൊണ്ട് കേസ് ഒരിടത്തും എത്തിയില്ല. 164 പ്രകാരം കോടതിയിൽ പറഞ്ഞ കാര്യമാണ് സ്വപ്ന വെളിപ്പെടുത്തിയത്. ഇതിൽ പുനരന്വേഷണം നടത്തണം. ഒരന്വേഷണ എജൻസിയെയും വിശ്വസിക്കാനാകുന്നില്ല. കമ്മീഷൻ എല്ലാവർക്കും കിട്ടിയിട്ടുണ്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam