
പാലക്കാട്: ട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം കഴിഞ്ഞ കൊല്ലം കൂടിയതായി കണക്കുകള്‍. കൊവിഡ് ഇളവുകള്‍ക്ക് പിന്നാലെ ട്രെയിന്‍ ഓടിത്തുടങ്ങിയ മാസങ്ങളിലാണ് അപകടങ്ങളേറെയും. പാലക്കാട് ഡിവിഷണിൽ (Palakkad Railway Division) മാത്രം 162 പേർ ട്രെയിൻ തട്ടി മരിച്ചതായി റെയിവേ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണര്‍ അറിയിച്ചു. മിക്കയാളുകളും ആത്മഹത്യ ചെയുകയായിരുന്നെന്നാണ് ആര്‍പിഎഫ് പറയുന്നത്.
അപടകങ്ങളില്‍ പരിക്കേറ്റത് 12 പേർക്കാണ്. ട്രാക്കിലൂടെ അശ്രദ്ധമായി ഫോണ്‍ ഉപയോഗിച്ച് നടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ട്രാക്കിലിരുന്ന് മദ്യപിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആര്‍പിഎഫ് കമ്മീഷണർ അറിയിച്ചു. ട്രെയിനിലൂടെയുള്ള കഞ്ചാവ്, മദ്യം, മയക്കുമരുന്ന് കടത്ത്, സ്വർണ്ണക്കടത്ത് എന്നിവയും കഴിഞ്ഞ കൊല്ലം വര്‍ധിച്ചു. 41 കോടി 53 ലക്ഷം രൂപയുടെ കടത്ത് സാധനങ്ങളാണ് പിടിച്ചത്. മദ്യം കടത്തതിയതിന് 213 കേസെടുത്തു. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് 69 കേസുകളാണെടുത്തത്.