നിയമ നിർമ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി. സഭാതര്‍ക്കത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തിരുവനന്തപുരം: സര്‍ക്കാര്‍ മധ്യസ്ഥതയിൽ നടത്തിയ സഭാതര്‍ക്ക ചര്‍ച്ച പരാജയം. സര്‍ക്കാരുമായി മൂന്നാം വട്ടവും നടത്തിയ ചര്‍ച്ചയിൽ ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ പ്രതിനിധികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഇനിയൊരു ചര്‍ച്ചയുണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി സഭാ പ്രതിനിധികളെ അറിയിച്ചു. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ഓര്‍ത്തഡോക്സ് സഭയും നിയമനിര്‍മ്മാണം വേണമെന്ന് യാക്കോബായാ സഭയും ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. സഭാ നിലപാട് സര്‍ക്കാരിനേയും ഹൈക്കോടതിയേയും അറിയിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികൾ അറിയിച്ചു.
ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചർച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്നങ്ങളിൽ തുടർ ചർച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്‍റെ ഭാഗമായാണ് ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് തുടർചർച്ചകൾ.