
വയനാട്: അട്ടപ്പാടി മധു വധക്കേസിലെ സീൻ മഹസറിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടു പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻ അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യൻ. പ്രതി ഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് വെളിപ്പെടുത്തൽ. പ്രതിഭാഗം അഭിഭാഷകൻ ടി.ഷാജിത്തിന്റെ വിസ്താരത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. കുറ്റപത്രം നൽകുന്നതിനു മുൻപ് ബോധ്യപ്പെട്ടെങ്കിലും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നില്ല. സീൻ മഹസർ പൂർണമല്ലെന്നും വീണ്ടും തയാറാക്കാൻ പുനരന്വേഷണം വേണെന്ന് കോടതി നിർദ്ദേശിച്ചത് അറിയാം.
പ്രധാനപ്പെട്ട എന്തൊക്കെ കാര്യങ്ങളാണ് വിട്ടു പോയതെന്ന്, കോടതി നിർദേശ പ്രകാരം പുനരന്വേഷണത്തിന് എത്തിയ അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്ന് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോടതിയിൽ പ്രദർശിപ്പിച്ച ക്യാമറ മൂന്നിലെ ദൃശ്യങ്ങളിൽ ഒന്നാം പ്രതി മധുവിനെ ചവിട്ടുന്ന ദൃശ്യങ്ങൾ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകി. ഇതേ സമയത്ത് മറ്റൊരു ദിശയിൽ നിന്ന് പകർത്തിയ ക്യാമറ ഒന്നിലെ ദൃശ്യങ്ങൾ ചൊവ്വാഴ്ച പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.
പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ ആവശ്യപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കി. സയന്റിഫിക് വിദഗ്ധന്റെ വർക്ക് ഷീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഇല്ലെന്നും അവിടെ നിന്ന് ശേഖരിച്ച തെളിവുകളുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ രാജേഷ് എ മേനോൻ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ഹാജരാക്കി. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആയിരുന്ന എൻ. രമേശിനെ ഒന്നാം പ്രതിയുടെ അഭിഭാഷകന് വിസ്തരിക്കാൻ വീണ്ടും വിളിപ്പിക്കണമെന്ന ഹർജി കോടതി അനുവദിച്ചു. നേരത്തെ വിസ്തരിച്ചപ്പോൾ ഒന്നാം പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam