
മലപ്പുറം: മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസുകാരന് ഒടുവില്‍ സസ്പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ അസീസിനെതിരെയാണ് നടപടി. മര്‍ദിച്ച എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ കാദറിനെ മലപ്പുറം ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇരുവര്‍ക്കുമെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച വന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയിരുന്നു.
ഇക്കഴിഞ്ഞ 13 നാണ് കുഴിമണ്ണ ഹയര്‍സെക്കന്‍ഡിറി സ്കൂള്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ അന്‍ഷിദിനെ ബസ് കാത്തുനില്‍ക്കുമ്പോള്‍ നാട്ടുകാരായ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സ്കൂളില്‍ വിദ്യാരത്ഥി സംഘര്‍ഷം നടന്ന ദിവസമായിരുന്നു മര്‍ദനം. എന്നാല്‍ സംഘര്‍ഷത്തില്‍ ഒരു പങ്കുമില്ലാത്ത നേരത്തെ ഹൃദയശസ്ത്രക്രിയ നടന്ന വിദ്യാര്‍ത്ഥിക്കായിരുന്നു ക്രൂരമര്‍ദനം. പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദം കുടുംബത്തിന് മേല്‍ ഉണ്ടായിരുന്നു. അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു.