
ഇടുക്കി: ഇടുക്കി ആനവിലാസം ടൗണിലെ മൂന്ന് കടകളിൽ മോഷണം. 65,000 രൂപയിലധികം മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക നിഗമനം. കുമളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ആനവിലാസം ടൗണിൽ പ്രവർത്തിക്കുന്ന മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. സിബു മോൻ തോപ്പിലിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, സിനി മോൾ കുര്യന്റെ തയ്യൽക്കട, അപ്പുണ്ണി സ്റ്റേഷനറി സ്റ്റോഴ്സ് എന്നിവിടങ്ങളിലായിരുന്നു മോഷണം. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്.
തയ്യൽക്കടയിൽ നിന്നും 5000ത്തോളം രൂപയും അപ്പുണ്ണി സ്റ്റേഷനറി ഷോപ്പിൽ നിന്നും പതിനായിരം രൂപയോളവുമാണ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് വ്യാപാരി വ്യവസായി ഭാരവാഹികളുടെ നേതൃത്വത്തിൽ കുമളി പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം കടയിൽ കയറി പരിശോധിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
ഒരു വർഷത്തോളം മുമ്പ് ഇവിടെ മലഞ്ചരക്ക് കടയിലും മൊബൈൽ ഷോപ്പിലും മോഷണം നടന്നിരുന്നു. എന്നാൽ ഈ സംഭവങ്ങളിൽ മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ആനവിലാസം മേഖലയിൽ പൊലീസ് രാത്രികാല പട്രോളിംഗ് നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam