തേങ്കുറിശ്ശി ദുരഭിമാനക്കൊല: ശിക്ഷാവിധി 28ന്; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

Published : Oct 26, 2024, 11:43 AM ISTUpdated : Oct 26, 2024, 12:32 PM IST
തേങ്കുറിശ്ശി ദുരഭിമാനക്കൊല: ശിക്ഷാവിധി 28ന്; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

Synopsis

 പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയിൽനിന്ന് ഹരിത എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 

വിവാഹത്തിന്‍റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ്‌ മരിക്കുകയായിരുന്നു. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാംപ്രതിയുമാണ്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കരുതിക്കൂട്ടിയുള്ള, ക്രൂരമായ കൊലപാതകമല്ല എന്നും പ്രതിഭാഗം വാദത്തില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ പ്രതികളെ വെറുതെ വിട്ടാല്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. 

പൊലീസ് സ്റ്റേഷനിൽ വെച്ച് ''നിന്നെ 90 ദിവസത്തിനകം കൊലപ്പെടുത്തു''മെന്നായിരുന്നു സുരേഷ് കുമാറും പ്രഭുകുമാറും അനീഷിനെ ഭീഷണിപ്പെടുത്തിയത്. ഇങ്ങനെ പറഞ്ഞ് 88ാം നാള്‍ പ്രതികള്‍ അനീഷിനെ കൊലപ്പെടുത്തി. കമ്പിപ്പാരകൊണ്ടും വടിവാൾ കൊണ്ടും വെട്ടിയാണ് പ്രതികൾ അനീഷിനെ കൊലപ്പെടുത്തിയത്. പ്രതികൾ 24 മണിക്കൂറിനകം കോയമ്പത്തൂരിൽ നിന്നും പിടിയിലാകുകയും ചെയ്തിരുന്നു. 59 സാക്ഷിമൊഴികളാണ് ഉണ്ടായിരുന്നത്. അനീഷിന്റെ ഭാര്യ ഹരിത ഉൾപ്പെടെ സാക്ഷിമൊഴിയിൽ ഉറച്ചു നിന്നു. കൊലപാതകത്തില്‍ രണ്ട് ദൃക്സാക്ഷികളുമുണ്ടായിരുന്നു.

​ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഭാ​ഗത്തിന്റെ വക്കീൽ ഓൺലൈനായിട്ടാണ് ഹാജരായത്. യാതൊരു കൂസലുമില്ലാതെയാണ് പ്രതികൾ കോടതിയിൽ നിന്നത്. പ്രതിഭാ​ഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പരി​ഗണിച്ച ശേഷമായിരിക്കും തിങ്കളാഴ്ച കോടതി ശിക്ഷവിധി പ്രഖ്യാപിക്കുക. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹം, മൂക്ക് പൊത്താതെ നടക്കാൻ കഴിയില്ല’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി, ശ്രീലേഖക്കെതിരെയും പരിഹാസം
പുരാതന മതചാരങ്ങളുടെ യുക്തി കോടതികൾ പരിശോധിക്കരുതെന്ന് പന്തളം കൊട്ടാരം കോടതിയിൽ, ഭരണഘടന നിലവിൽ വരും മുൻപുള്ള ആചാരങ്ങൾക്ക് സംരക്ഷമുണ്ടെന്ന് എൻഎസ്എസ്, ശബരിമല ഹർജിയിൽ വാദം