കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു മക്കളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു മക്കളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ശിവകുമാർ (29), ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 26-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളംകെട്ടുവിള ഭാഗത്ത് സ്ക്രാപ്പ് ഷോപ്പ് നടത്തിവന്നിരുന്ന മുരുകനെ (55) സാമ്പത്തിക തർക്കങ്ങളെ തുടർന്ന് മൂന്ന് മക്കളും ഭാര്യയും ചേർന്ന് കടയിലെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
അക്രമത്തിനുശേഷം പ്രതികൾ ഒളിവിൽ പോയി. മുരുകൻ മറ്റൊരു വിവാഹം കഴിച്ചതിലുള്ള വിരോധവും കുടുംബത്തിനകത്തെ സ്വത്തുതർക്കവുമാണ് ആക്രമണത്തിന് പിന്നിലെ പ്രേരണയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അക്രമത്തിന് പ്രേരണ നൽകിയ ഭാര്യ സെൽവിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തളളിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.



