ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെന്ന് കളക്ടര്‍

By Web TeamFirst Published Aug 18, 2019, 5:34 PM IST
Highlights

ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി ജി. സുധാകരൻ ഇന്നലെ പറഞ്ഞത്.
 

ആലപ്പുഴ: ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു . പിരിവ് നടത്തിയ ഓമനക്കുട്ടനും ക്യാമ്പിലെ ഉദ്യോഗസ്ഥർക്കും തെറ്റ് സംഭവിച്ചു. അത് ക്ഷമിക്കാവുന്ന തെറ്റാണെന്നും കളക്ടർ പറഞ്ഞു.  ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി ജി. സുധാകരൻ ഇന്നലെ പറഞ്ഞത്.

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും മന്ത്രി ജി. സുധാകരനും ഇന്നലെ പറഞ്ഞത്. ക്യാമ്പിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആലപ്പുഴ ജില്ലാ കളക്ടറുടെ തീരുമാനം ഇതിനു വിപരീതമാണ്. 

"എല്ലാ സകര്യങ്ങളും ഉള്ള ചേർത്തല താലൂക്കിലെ ക്യാമ്പ് ആണ്  തെക്ക് പഞ്ചായത്തിലേത്. പണം പിരിച്ച സമയത്ത്  ഉദ്യോഗസ്ഥർ അവിടെ ഇല്ലായിരുന്നു ,അത് മറ്റ് തിരക്ക് ഉള്ളത്കൊണ്ടാണ്. രണ്ട് കൂട്ടരുടെ ഭാഗത്തും തെറ്റ് ഉണ്ടായി , പണം പിരിക്കാൻ പാടില്ലായിരുന്നു . എന്നാൽ, നല്ല ഉദ്ദേശ്യത്തോടെ ആണ് ഓമനകുട്ടൻ അത് ചെയ്തത്. ഉദ്യോഗസ്ഥരോടും ഓമനകുട്ടനോടും ക്ഷമിക്കാവുന്നതാണ്."  ജില്ലാ കളക്ടർ പറഞ്ഞു. 

ചെറിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഓമനക്കുട്ടൻ പണം പിരിച്ചത്. അതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. അതിനു ശേഷം മാധ്യമങ്ങളിൽ വാർത്തവന്നതോടെ വില്ലേജ് ഓഫീസർ ഇടപെട്ട് പണം അന്തേവാസികൾക്ക് തിരികെ നൽകിയെന്നും കളക്ടർ വ്യക്തമാക്കി. 

click me!