
ദില്ലി: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യ സഖ്യം അക്കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ല. രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ലെന്നും എം എ ബേബി പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണ. പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. പ്രതിപക്ഷ നേതാവായതുകൊണ്ട് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നുവെങ്കിൽ മല്ലികാർജുൻ ഖർഗെയ്ക്കും ഇതേ സ്ഥാനമുണ്ടെന്ന് എം എ ബേബി പറഞ്ഞു.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച ചർച്ച പ്രധാനമായും തമിഴ്നാട്ടിലാണ് ഉയർന്നു വന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യെ 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ടിവികെ നേതാക്കളുടെ പരാമർശത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ് രാജേഷ് കുമാർ മറുപടി നൽകി. ടിവികെ ഇതിന് തയ്യാറായില്ലെങ്കിൽ തമിഴ്‌നാട് മന്ത്രിസഭയിലുള്ള രണ്ട് കോൺഗ്രസ് മന്ത്രിമാരും സ്ഥാനം രാജിവെച്ച് പുറത്തുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് ആവർത്തിച്ച് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് മണിക്കം ടാഗോറും രംഗത്തത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam