വയനാട്: കൊവിഡ് 19ല്‍ ആശങ്ക വേണ്ട; കുരങ്ങുപനി നിയന്ത്രണവിധേയമെന്നും ഗതാഗതമന്ത്രി

By Web TeamFirst Published Mar 14, 2020, 2:34 PM IST
Highlights

ഡിടിപിസിയുടെ കീഴിലുള്ളതടക്കം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിടും. ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുറന്നുപ്രവര്‍ത്തിക്കരുതെന്ന്  നിർദേശം നല്കിയിട്ടുണ്ട്.

വയനാട്: കൊവിഡ് 19 പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ നിരീക്ഷണത്തിലുള്ള ആരുടെയും നില ഗുരുതരമല്ലെന്ന് മന്ത്രി ഏ കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും അടയ്ക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന യോഗത്തില്‍ തീരുമാനമായി.

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് വയനാട്ടില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഡിടിപിസിയുടെ കീഴിലുള്ളതടക്കം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിടും. ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുറന്നുപ്രവര്‍ത്തിക്കരുതെന്ന്  നിർദേശം നല്കിയിട്ടുണ്ട്. നിലവില്‍  പേടിക്കേണ്ട സാഹചര്യമില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരോട് മോശമായി പെരുമാറുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും മന്ത്രി ഓർമപ്പെടുത്തി. വരും ദിവസങ്ങളില്‍ അതിർത്തി ചെക്പോസ്റ്റുകളില്‍ പരിശോധനകള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

വയനാട്ടില്‍ കുരങ്ങുപനി നിയന്ത്രണവിധേയമാണ്. കുരങ്ങുപനി ബാധിച്ച എല്ലാവരും തിരുനെല്ലി പഞ്ചായത്തിലുള്ളവരായിരുന്നു. പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളും ബോധവല്‍ക്കരണവും ഇനിയും ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

click me!