തൽക്കാലം വൈദ്യുതി നിയന്ത്രണമില്ല, ജനം സഹകരിച്ചാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകും: മന്ത്രി കെ കൃഷ്ണൻകുട്ടി

Published : Sep 02, 2023, 11:21 AM ISTUpdated : Sep 02, 2023, 12:27 PM IST
തൽക്കാലം വൈദ്യുതി നിയന്ത്രണമില്ല, ജനം സഹകരിച്ചാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകും: മന്ത്രി കെ കൃഷ്ണൻകുട്ടി

Synopsis

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബിയും ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഉപഭോഗം നിയന്ത്രിച്ച് ജനം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പവര്‍കട്ടോ ലോഡ്ഷെഡ്ഡിംഗോ തൽക്കാലം പരിഗണനയിലില്ല. മഴക്കുറവിനൊപ്പം വൈദ്യുതി വിനിയോഗ നിയന്ത്രണം അടക്കം വിലയിരുത്താൻ സെപ്തംബര്‍ നാലിന് വീണ്ടും അവലോകന യോഗം ചേരും.

കാലവര്‍ഷം ചതിച്ചു. സമയത്ത് മഴ കിട്ടാത്തനിനാൽ റിസര്‍വോയറുകളുടെ അവസ്ഥ ആശാസ്യമല്ല. കുറഞ്ഞ ഉദ്പാദന നിരക്കും കൂടിയ ഉപഭോഗവുമായതോടെ അധിക വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണ് സംസ്ഥാനം  മുന്നോട്ട് പോകുന്നത്. വൈദ്യുതി നിയന്ത്രണത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ ജനം സഹകരിക്കണമെന്ന് കെഎസ്ഇബി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ഉപഭോഗംകൂടിയ മണിക്കൂറുകളിൽ കര്‍ശന നിയന്ത്രണം വേണമെന്ന് മന്ത്രിയുടേയും അഭ്യര്‍ത്ഥന.

മഴ കുറഞ്ഞതിനെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട് വൈദ്യുതിയാണ് അധികം വാങ്ങുന്നത്. തിരിച്ച് കൊടുക്കൽ കരാര്‍ അനുസരിച്ച് 500 മെഗാവാട്ടും 15 ദിവസത്തിന് ശേഷം തുക നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ടിന് ഹ്രസ്വകാല കരാറുണ്ടാക്കിയുമാണ് വൈദ്യുതി വാങ്ങുന്നത്. സ്ഥിതി വിലയിരുത്താൻ തിങ്കളാഴ്ച അവലോകന യോഗം ചേരുന്നുണ്ട്.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബിയും ആവശ്യപ്പെട്ടിരുന്നു. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ  ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യർഥിന. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരാനാണ് തീരുമാനം. സെപ്റ്റംബർ നാലിനാണ് അടുത്ത അവലോകനയോഗം. അന്നാണ് കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടർ തുറക്കുന്നത്.

സ്മാർട്ട് മീറ്റർ പദ്ധതിക്കായുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കും. സിപിഎം എടുത്ത രാഷ്ട്രീയതീരുമാന പ്രകാരമാണിത്. പകരം ബദൽ സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാൻ മുഖ്യമന്ത്രി കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും.  യൂണിറ്റിനു ആകെ 19 പൈസ ആണ് സർ ചാർജ് ഈടാക്കുന്നത്. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.കൃഷ്ണൻകുട്ടി
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി
'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ