
തിരുവനന്തപുരം: കോഴ വിവാദം കത്തി നിൽക്കേ പുതിയ മദ്യനയ ചർച്ചകൾക്ക് മന്ത്രിതലത്തിൽ തുടക്കമായി. കള്ള് ഷാപ്പ് ലൈസൻസികള്‍, ട്രേഡ് യൂണിയൻ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി എം.ബി. രാജേഷ് ഇന്ന് ചർച്ച നടത്തി. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ ഇളവു വേണമെന്നാണ് ലൈസൻസികളുടെ ആവശ്യം. സ്കൂളുകള്‍, ആരാധനാലയങ്ങൾ എന്നിവയിൽ നിന്നും 400 മീറ്ററാണ് കള്ളുഷാപ്പുകളുടെ ദൂരപരിധി നിശ്ചയിച്ചിരിക്കുന്നത്.
ബാറുകള്‍ക്കില്ലാത്ത നിയന്ത്രണങ്ങളാണ് കള്ളു ഷാപ്പുകള്‍ക്കെന്നും ഇതിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് കൂടുതൽ കള്ള് ഷാപ്പുകള്‍ തുറക്കണമെന്നായിരുന്നു ട്രേഡ് യൂണിയനുകളുടെ ആവശ്യം. കഴിഞ്ഞ വർഷം ലേലം നടത്തിയിട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകൾ ലേലത്തിൽ പോയിരുന്നില്ല. ഇത്തരം ഷാപ്പുകള്‍ തുറക്കാൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം. നാളെ ബാറുടമകള്‍, ഡിസ്ലറി ഉടമകള്‍ എന്നിവരുമായി മന്ത്രി ചർച്ച നടത്തും.