
കണ്ണൂർ: കോൺഗ്രസ് ബ്ലോക്ക് പുനസംഘടനയിൽ അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല. പുനസംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതിയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകേണ്ട സമയമാണിത്. വയനാട് ചേർന്ന ക്യാമ്പിൽ ഇക്കാര്യം തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കണ്ണൂർ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്കു കൊടുക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. മോഡിയുടെ ആസൂത്രിത നീക്കമാണോ എന്നാണ് സംശയം. എ ഐ ക്യാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് പണം ഉണ്ടാക്കിയ ആദ്യത്തെ മുഖ്യമന്ത്രി ആണ് പിണറായിയെന്നു തെളിഞ്ഞിരിക്കുകയാണ്. കമ്മീഷൻ അടിക്കുന്ന ജോലിയെ പറ്റി അല്ലാതെ വികസനത്തെ കുറിച്ചു സർക്കാർ ചിന്തിക്കുന്നില്ല. എ ഐ ക്യാമറയിൽ ഉന്നയിച്ച ആരോപണത്തിൽ എന്താണ് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തത്. എ ഐ ക്യാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് പൈസ ഉണ്ടാക്കുകയാണ്. മുഖ്യമന്ത്രിക്കായി പ്രതിരോധിക്കാൻ ആരുമില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ മുഹമ്മദ് റിയാസ് മാത്രമാണുള്ളത്. അതിലെ അതൃപ്തി ആണ് റിയാസ് പരസ്യമാക്കിയത്. അഴിമതിയുടെ ആഴം മറ്റുള്ളവർക്കെല്ലാം അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി പുന:സംഘടനയിൽ അതൃപ്തി അറിയിച്ച് എം.എം ഹസ്സൻ; കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചു
കെപിസിസി പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എം.എം ഹസ്സൻ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചിരുന്നു. നേതാക്കൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. കത്തിന് മറുപടി ലഭിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഹസൻ പറഞ്ഞിരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ പുനസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പും രംഗത്തെത്തിയിരുന്നു. സമവായത്തിലൂടെ പുനസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻ തുറന്നടിച്ചു. അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam