ട്രഷറിയിലെ തിരിമറി; ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

By Web TeamFirst Published Aug 1, 2020, 8:58 PM IST
Highlights

ട്രഷറിയിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും തിരിമറി നടത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ് ജില്ലാ കളക്ടറുടെ പ്രതികരണം.

തിരുവനന്തപുരം: വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ ജീവനക്കാരൻ പണം തിരിമറി നടത്തിയ സംഭവത്തിൽ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്നു തിരുവനന്തപുരം കളക്ടർ‍ നവ്‌ജ്യോത് ഘോസ. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി. കളക്ടറുടെ അക്കൗണ്ടിൽനിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരൻ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു കളക്ടർ ട്രഷറി ഡയറക്ടറിൽനിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ അക്കൗണ്ടിലെ പണം തിരിമറികൾക്കായി ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂർ അഡീഷണൽ  സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം ആർ ബിജുലാലിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തു. ഇദ്ദേഹത്തിനെതിരെ  ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

സീനിയർ അക്കൗണ്ടന്റ് എം ആർ ബിജുലാൽ സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടർ കണ്ടെത്തിയത്. വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടർ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ട്രഷറിയിലൂടെ ഉദ്യോഗസ്ഥർക്കു തിരിമറി നടത്തുന്നതിനുള്ള എല്ലാ പഴുതുകളും അടച്ചു സംവിധാനം സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കളക്ടർ നിർദേശം നൽകി.

ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപയുടെ തിരിമറി നടന്നതായി ആണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. ട്രഷറി ഉദ്യോഗസ്ഥനെതിരെ സബ് ട്രഷറി ഓഫീസർ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. 
മാസങ്ങൾക്കു മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പിന് പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന വിവരം ഇനിയും അറിവായിട്ടില്ല. 
 

Read Also: തിരുവനന്തപുരം കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവം, ഉദ്യോഗസ്ഥന് സസ്പെൻഷൻ...
 

click me!