
തിരുവനന്തപുരം: നഗരസഭയിലെ കരാർ നിയമനത്തിലെ വിവാദ കത്തിൽ കേസെടുത്തുള്ള അന്വേഷണം വൈകും. കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ റിപ്പോർട്ട്. അവധിയിലുള്ള ക്രൈം ബ്രാഞ്ച് മേധാവി വെള്ളിയാഴ്ചയെ മടങ്ങിയെത്തുകയുള്ളൂ. ഇതിന് ശേഷമേ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച് തീരുമാനമുണ്ടാകാൻ സാധ്യതയുള്ളൂ.
കരാർ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയർ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴി. നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിശദീകരിക്കുന്നു.
'ചോദ്യംചെയ്യൽ ഫോണിലൂടെ, ആനവൂർ വലിയ പ്രിവിലേജുള്ള ആളാണല്ലോ'; പിൻവാതിൽ നിയമനത്തിനെതിരെ സതീശൻ
മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സിപിഎം നേതാവും കൌൺസിലറുമായ ഡി ആർ അനിലും മൊഴി നൽകിയിട്ടുണ്ട്. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലൻസിനും അനിൽ നൽകിയ മൊഴി. കത്തിന്റെ പകർപ്പ് അനിൽ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോർന്നുപോയെന്നുമായിരുന്നു ആരോപണം. എന്നാലിതെല്ലാം അനിലിപ്പോൾ നിഷേധിക്കുകയാണ്.
അതേ സമയം വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണം തുടരുകയാണ്. മേയറുടെ ഓഫീസിലെ കൂടുതൽ ജീവനക്കാരുടെ മൊഴി വിജിലൻസ് ഇന്നലെ രേഖപ്പെടുത്തി. മാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്തിനെ കുറിച്ച് അറിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും, ആരോപണം നേരിട്ട കൗണ്‍സിലർ ഡി.ആർ. അനിലും ക്രൈം ബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകിയിട്ടുള്ളത്.
അതേ സമയം, കോർപ്പറേഷനിലെ കരാർ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റാവശ്യപ്പെട്ട്
മേയറുടെ പേരില്‍ വന്ന കത്തിന്റെ ഒറിജിനല്‍ വിജിലന്‍സിനും ലഭിച്ചില്ല. മേയറുടെ കത്ത് തേടി വിജിലന്‍സും
അന്വേഷണം ശക്തമാക്കിയെങ്കിലും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മേയറുടെ കത്തിന്റെ ഒറിജിനല്‍ ലഭിക്കാതെ അന്വേഷണം ബുദ്ധിമുട്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam