
തിരുവനന്തപുരം: ഡോക്ടർ ഹാരിസിന്റെ തുറന്ന് പറച്ചിലോടെ പരാധീനതകൾ ചർച്ചയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ വഹിക്കുന്നത് ട്രിപ്പിൾ റോൾ. സർക്കാർ ശമ്പളത്തിന് പുറമേ, ഓണറേറിയം കൂടി കൈപ്പറ്റിയാണ് ഡോ. പി കെ ജബ്ബാർ സർവീസിൽ തുടരുന്നത്. ഡോക്ടർമാർക്ക് അധികച്ചുമതല നൽകിയുള്ള താത്കാലിക അഡ്ജസ്മെന്റ് സർക്കാർ ആശുപത്രികളുടെ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളെജ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗം ഡോക്ടർ, പുലയനാർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ട്രിവാൻഡ്രത്തിന്റെ ഡയറക്ടർ ഇങ്ങനെ ആകെ മൂന്ന് റോൾ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ എന്ന നിലയിലെ ശമ്പളത്തിന് പുറമേ, ഐഐഡി ഡയറക്ടർ എന്ന നിലയിൽ ഓണറേറിയവും ഡോ പി കെ ജബ്ബാറിനുണ്ട്. അവിടെ രോഗികളെ കാണുന്നതിനുള്ള ഫീസും കൈപ്പറ്റുന്നുണ്ട്. നേരത്തെ കോട്ടയം മെഡിക്കൽ കോളെജിൽ ജോലി ചെയ്തിരുന്നപ്പോഴും പി കെ ജബ്ബാറിന് IIDൽ നിന്ന് ഓണറേറിയം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഇപ്പോൾ കേരളത്തിലെ പ്രധാന മെഡിക്കൽ കോളുകളിലൊന്നിന്റെ മുഴുവൻ ചുമതലക്കാരനായാരിക്കെയാണ്, അധിക ചുമതലകളിൽ തുടർന്ന് ഹോണറേറിയം കൈപ്പറ്റുന്നത്.
ഒന്നരമാസത്തിനുള്ളിൽ പുതിയ ഡയറക്ടറെ നിയമിക്കുമെന്നും ചുമതലയൊഴിയുമെന്നുമാണ് ഡോ. ജബ്ബാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇതൊരു ഉദാഹരണം മാത്രമാണ്, ആരോഗ്യവകുപ്പിൽ പല പ്രധാനപ്പെട്ട പോസ്റ്റുകളിലും അധികചുമതല നൽകിയും താത്കാലിക ചുമതലയും നൽകിയുള്ള അഡ്ജസ്മെന്റുകളാണ്. സർക്കാരിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ പ്രധാന പോസ്റ്റുകളിൽ നിലനിർത്താനാണ് ഈ അഡ്ജ്സ്മന്റെന്നും ആരോഗ്യവകുപ്പിൽ കടുത്ത വിമർശനമുണ്ട്. മുഴുവൻ സമയ ശ്രദ്ധ വേണ്ട മെഡിക്കൽ കോളേജുകളുടെ ഭരണനിർവഹണത്തെ ഈ അധികച്ചുമതലഭാരം സാരമായി ബാധിക്കുന്നുണ്ട്. ഡിഎച്ച്എസിലും പല അഡീഷണൽ ഡിഎച്ച്എസുമാരും അധികചുമതലകൾ വഹിക്കുന്നുണ്ട്.
ഇതിന് പുറമേയാണ് സമയബന്ധിതമായി പ്രൊമോഷൻ നടക്കാത്തതുകൊണ്ടുള്ള പ്രശ്നങ്ങളും സീനിയോറിറ്റിയെയും സ്ഥലമാറ്റത്തെയും ചൊല്ലിയുള്ള കേസുകളും റിക്രൂട്ട്മെന്റിലെ കുറവും. 2024ലെ സിഎജി റിപ്പോർട്ട് പ്രകാരം 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ആരോഗ്യപ്രവർത്തകുടെ റിക്രൂട്ട്മെന്റ് കുത്തനെ കുറഞ്ഞു. അധികച്ചുമതലകളും താത്കാലികച്ചുമതലും റിക്രൂട്ട്മെന്റിലെ കുറവുമൊക്കെയാകുമ്പോൾ പാളുന്നത് ആരോഗ്യമേഖലയുടെ സുഗമമായ നടത്തിപ്പാണ്.