
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തെ ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മത ചിഹ്നങ്ങളും മതവും ഉപയോഗിച്ച് വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് സമ്മതിച്ച തിരുവഞ്ചൂർ ശബരിമല വിഷയം വെറും മതവിഷയമാക്കി ചുരുക്കാനാകില്ലെന്ന് ന്യൂസ് അവറിൽ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് വിഷയമാക്കാൻ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചോദ്യം ചെയ്യാൻ കഴിയില്ലേ എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിക്കുന്നത്. കേരളത്തിന്റെ ഖജനാവിൽ നിന്നുള്ള പണമുപയോഗിച്ചാണ് ശബരിമലയിൽ പോലീസിനെ വിന്യസിച്ചതും സുരക്ഷ ക്രമീകരണങ്ങൾ തയ്യാറാക്കിയതും ഇതിലെ അപാകതകളും ന്യൂനതകളും ചോദ്യം ചെയ്യാനാകില്ലേ എന്ന് ചോദിച്ച തിരുവഞ്ചൂർ സർക്കാരിന്റെ തെറ്റുകൾ പ്രചരണ വിഷയമാകുന്നത് തടയാൻ ആകുമോ എന്ന് ആരാഞ്ഞു.
സർക്കാരിന്‍റെ പിടിപ്പുകേടും, വീഴ്ചയും തെറ്റായ നടപടികളും, നിയമ വിരുദ്ധ പ്രവർത്തനങ്ങളും സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസവും ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ആർക്കാണ് ഇവിടെ അധികാരം തിരുവഞ്ചൂർ ചോദിക്കുന്നു.
ആവശ്യമില്ലാത്ത നിബന്ധനകളിലേക്കും വിവാദങ്ങളിലേക്കും കടക്കരുതെന്ന് പറഞ്ഞാണ് തിരുവഞ്ചൂർ ചർച്ചയിൽ നിന്ന് വിടവാങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam