ആറന്മുള വിമാനത്താവള വിഷയത്തിൽ പി പ്രസാദിനെതിരെ രൂക്ഷ വിമർശനവുമായി ആന്റോ ആന്റണി. കണ്ണൂരിൽ വിമാനത്താവളത്തെ എതിർക്കാതിരുന്ന പ്രസാദ് പത്തനംതിട്ടയിൽ പരിസ്ഥിതിവാദം പഠിപ്പിക്കേണ്ടതില്ലെന്നും, ജില്ലയുടെ വികസനത്തിന് വിമാനത്താവളം അനിവാര്യമാണെന്നും പറഞ്ഞു
പത്തനംതിട്ട: ആറന്മുള വിമാനത്താവള വിഷയത്തിൽ സി പി ഐ നേതാവും മുൻ മന്ത്രിയുമായ പി പ്രസാദിന്റെ വിമർശനങ്ങൾക്കെതിരെ രൂക്ഷമായ കടന്നാക്രമണവുമായി ആന്റോ ആന്റണി എം പി രംഗത്ത്. പത്തനംതിട്ടക്കാരെ പി പ്രസാദ് പരിസ്ഥിതിവാദം പഠിപ്പിക്കേണ്ടതില്ല. ആറന്മുളയിൽ വിമാനത്താവളത്തിനെതിരെ പ്രസംഗിക്കുന്ന പി പ്രസാദ് എന്തുകൊണ്ടാണ് വിമാനത്താവളം വരുന്ന സമയത്ത് കണ്ണൂരിൽ പോയി അതിനെതിരെ പറയാത്തതെന്നും ചോദിച്ചു. വിവരമറിയുമെന്ന് അറിയാമായിരുന്നതുകൊണ്ടാണ് ഇതേ കാര്യം പ്രസാദ് കണ്ണൂരിൽ പോയി പറയാതിരുന്നതെന്നും ആന്‍റോ ആന്‍റണി പരിഹസിച്ചു. ആറന്മുള വിമാനത്താവള കാര്യത്തിൽ നിലവിൽ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും പത്തനംതിട്ടയിൽ ഒരു വിമാനത്താവളം അനിവാര്യമാണെന്നും എം പി വ്യക്തമാക്കി. അനുയോജ്യമായ പദ്ധതി പ്രദേശം സംസ്ഥാന സർക്കാർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞ അദ്ദേഹം, ഡ്രോൺ പരിശോധന നടത്തിയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ തൊഴിൽസാധ്യതകൾ വളരെ കുറവായതിനാൽ യുവജനങ്ങൾ കൂട്ടത്തോടെ വിദേശത്തേക്ക് തൊഴിൽതേടി പോവുകയാണെന്നും വികസന പദ്ധതികളുടെ ആവശ്യകത ഇവിടെ ഉണ്ടെന്നും ആന്റോ ആന്റണി വിവരിച്ചു.
പ്രസാദിന്‍റെ വിമർശനം
ആറന്മുള വിമാനത്താവള പദ്ധതി നീക്കങ്ങൾക്കെതിരെ അതിശക്തമായ വിമർശനവുമായാണ് നേരത്തെ പി പ്രസാദ് രംഗത്തെത്തിയത്. അനധികൃത സർവേ നടത്താനും അവിടെ വിമാനത്താവള പദ്ധതി വരുമെന്ന് പ്രഖ്യാപിക്കാനും ഭൂ ഉടമ എബ്രഹാം കലമണ്ണിലിന് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ജില്ലാ ഭരണകൂടവും ചില ജനപ്രതിനിധികളും പുലർത്തുന്ന മൗനം ദുരൂഹമാണ്. ആറന്മുളയിലേത് ഇപ്പോഴും സർക്കാർ ഭൂമിയാണെന്നും കോടതിയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അത് മിച്ചഭൂമി തന്നെയാണെന്നും പറഞ്ഞ പി പ്രസാദ്, നിയമവിരുദ്ധമായ ഒരു നീക്കവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. മുമ്പ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇലക്ട്രോണിക് പാർക്ക് പദ്ധതിയുമായി ഇവർ എത്തിയിരുന്നതായും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ചെലുത്തിയെങ്കിലും ഒരു അനുമതിയും നൽകിയിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ പത്ത് കൊല്ലമായി കച്ചവടത്തിന്റെ ഒരു സാധ്യതയും അനുവദിച്ചുകൊടുത്തിരുന്നില്ല. പത്തുകൊല്ലം കഴിഞ്ഞപ്പോൾ ഈ വിഷയം വീണ്ടും പൊടിതട്ടിയെടുക്കുകയാണെന്നും ഇതിനെതിരെ ആറന്മുളയിൽ അതിശക്തമായ സമരം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏത് എം എൽ എയോ എം പിയോ പിന്തുണച്ചാലും വിമാനത്താവള പദ്ധതി നടക്കാൻ പോകുന്നില്ലെന്നും പ്രസാദ് ഉറപ്പിച്ചുപറഞ്ഞു. നാട്ടുകാര് ജയിപ്പിച്ചത് കച്ചവടക്കാരൻ ആകാൻ അല്ലെന്ന് ആറന്മുള എം എൽ എ അബിൻ വർക്കിയെ പരിഹസിക്കുകയും ചെയ്തു.
