
കോലഞ്ചേരി: തിരുവാണിയൂരിലെ പൊതു ഗ്യാസ് ശ്മശാനത്തിന്‍റെ പ്രവർത്തനം രണ്ട് മാസമായി നിലച്ചതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിൽ. മെയ് 14-നുണ്ടായ ശക്തമായ കാറ്റിൽ പുകക്കുഴൽ തകർന്നതിനെ തുടർന്ന് ശ്മശാനം പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സമീപ പ്രദേശങ്ങളിലെ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. പുകക്കുഴൽ പുതുക്കി സ്ഥാപിക്കാൻ 10 ലക്ഷം രൂപയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇ-ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിപിസി അംഗീകാരം ലഭിച്ച ശേഷമേ അറ്റകുറ്റപ്പണി ആരംഭിക്കാൻ കഴിയൂ. ശുചിത്വ മിഷന് കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങൾക്കാണ് അറ്റകുറ്റപ്പണി ചെയ്യാൻ അനുമതിയുള്ളത്. നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ ദുരിതം ഇനിയും നീളുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ബിപിസിഎല്ലിന്‍റെ സാമ്പത്തിക സഹായത്തോടെ 2012-ലാണ് തിരുവാണിയൂരിൽ ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിച്ചത്. നിലവിൽ ശ്മശാനം പ്രവർത്തനരഹിതമായതിനാൽ തൃപ്പൂണിത്തുറ, എരുവേലി, വടയമ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ ശ്മശാനങ്ങളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. മഴക്കാലമായതിനാൽ വീടുകളുടെ പരിസരത്ത് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതും ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam