
തൊടുപുഴ: ബിജു ജോസഫിന്റെ കൊലപാതക കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോർട്ടം നടപടികളും രാവിലെ ആരംഭിക്കും. ബിജു പ്രതികളുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നാണ് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമാകുന്നത്. ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നാണ് വിവരം. ബിജുവിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഒംനി വാൻ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികൾ കടത്തികൊണ്ടു പോയിട്ടുണ്ട്. ഈ തെളിവുകൾക്കായി പൊലീസ് പരിശോധന ആരംഭിച്ചു.
ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam