'ഭൂപരിഷ്കരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പൊതുപൈതൃകം'; വിവാദങ്ങള്‍ക്കില്ലെന്ന് തോമസ് ഐസക്ക്

By Web TeamFirst Published Jan 4, 2020, 6:08 PM IST
Highlights

റവന്യൂവകുപ്പ് സംഘടിപ്പിച്ച ഭൂപരിഷ്കരണ വാര്‍ഷിക പരിപാടിയില്‍ എകെജിയേയും ഇഎംഎസിനെയും കെആര്‍ ഗൗരിയമ്മയേയും പ്രത്യേകം എടുത്ത് പറഞ്ഞ മുഖ്യമന്ത്രി സിപിഐ നേതാവായിരുന്ന സി അച്ചുതമേനോന്‍റെ പേര് വിട്ടുകളഞ്ഞത് വിവാദമായിരുന്നു. 

തിരുവനന്തപുരം: ഭൂപരിഷ്കരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പൊതുപൈതൃകമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അമ്പതാം വാര്‍ഷിക വേളയില്‍ വിവാദങ്ങള്‍ക്കില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. റവന്യൂവകുപ്പ് സംഘടിപ്പിച്ച ഭൂപരിഷ്കരണ വാര്‍ഷിക പരിപാടിയില്‍ എകെജിയേയും ഇഎംഎസിനെയും കെആര്‍ ഗൗരിയമ്മയേയും പ്രത്യേകം എടുത്ത് പറഞ്ഞ മുഖ്യമന്ത്രി സിപിഐ നേതാവായിരുന്ന സി അച്ചുതമേനോന്‍റെ പേര് വിട്ടുകളഞ്ഞത് വിവാദമായിരുന്നു. ഭൂപരിഷ്കരണത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയത് സി അച്ചുതമേനോന്‍ തന്നെയെന്നും അതിന്‍റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകേണ്ടെന്നുമായിരുന്നു ഇതിന്  കാനം രാജേന്ദ്രന്‍റെ മറുപടി. 

മുഖ്യമന്ത്രിക്ക് അക്കമിട്ട് മറുപടി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലേക്കെത്തിയിരിക്കുകയാണ്. അച്ചുതമേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തില്‍ വെള്ളം ചേര്‍ത്തെന്നും ഇഎംഎസ് സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയില്‍ പദ്ധതി നടപ്പാക്കാനായില്ലെന്നതും സിപിഎമ്മിന്‍റെ കാലങ്ങളായുള്ള പരാതിയാണ്. ഇത് മനസില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ മൗനം. മുഖ്യമന്ത്രി മനപൂര്‍വം അച്ചുതമേനോന്‍റെ പേര് വിട്ടുകളഞ്ഞതിനെതിരെ ജനയുഗം എഡിറ്റോറിയിലെഴുതി പ്രതിഷേധിച്ചു. ആരെയും ആക്ഷേപിക്കാതിരിക്കാനാണ് ചില പേരുകള്‍ വിട്ടുകളഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Read More: 'ഭൂപരിഷ്കരണം ഫലപ്രദമായി നടപ്പാക്കിയത് ഇഎംഎസ്', ചരിത്രം പഠിക്കാൻ സിപിഐയോട് മുഖ്യമന്ത്രി...

 

click me!