
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ സമരസമിതി നാളെ ജനകീയ ബാരിക്കേഡ് തീർത്തു പ്രതിഷേധിക്കും. മേഖലയിൽ നിരോധനാജ്ഞ നിലനിൽക്കെയാണ് സമിതി ശക്തമായ സമരത്തിനൊരുങ്ങുന്നത്. ആയിരത്തിലധികം ആളുകൾ സമരത്തിൽ പങ്കെടുക്കും. കരിമണൽ കൊണ്ടുപോകുന്ന ലോറികൾ പൂർണമായി തടയുമെന്നും സമരസമിതി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ രോഗവ്യാപന സാധ്യത കൂടി മുന്നിൽ കണ്ടാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
തോട്ടപ്പള്ളി പൊഴിമുഖത്തു നിന്നുള്ള മണൽനീക്കത്തിനെതിരായ സമരത്തെ വിമർശിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജൻ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ആരാണ് സമരം ചെയ്യുന്നത്? എന്തിനാണ് സമരം എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. എന്തിനാണ് കോൺഗ്രസ് നേതാവ് വി എം സുധീരൻ സമരത്തിൽ പങ്കെടുത്തത് എന്നും അദ്ദേഹം വിമർശിച്ചിരുന്നു. സമരത്തിന് പിന്നിൽ കരിമണൽ മാഫിയ ആണെന്നാണ് മന്ത്രിയുടെ നിലപാട്.
തോട്ടപ്പള്ളിയിലേത് കരിമണൽ ആയതിനാൽ അത് നീക്കം ചെയ്യാൻ കെഎംഎംഎലിനോ ഐ ആർ ഇയ്ക്കോ മാത്രമേ സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു. മണലെടുപ്പിൽ മനപ്പൂർവ്വം വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആറ്റിൽ അടിഞ്ഞുകൂടുന്ന മണ്ണ് എടുക്കാൻ 2019 ൽ തന്നെ അനുമതി നൽകിയിരുന്നു. ദുരന്ത നിവാരണ അതോറിട്ടിയാണ് മണ്ണെടുക്കണമെന്ന് നിർദേശിച്ചത്. നദിയിലെ വെള്ളം സുഗമമായി ഒഴുകി പോകാനുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് നീക്കേണ്ടത്. ഒന്നരലക്ഷം ടൺ നീക്കി കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Also: 'ഇ- മൊബിലിറ്റി പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിൽ ദുരൂഹത': ഉമ്മന്‍ ചാണ്ടി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam