
തൃശ്ശൂർ: തൃശ്ശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ‍്യൂട്ടിൽ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്എഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്തു. തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. എസ്എഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി അസം മുബാറക് ഉൾപ്പെടെ 6 പേർക്കെതിരെയാണ് കേസ്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ ദിലീപിന്റെ പരാതിയിലാണ് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അന്യായമായി സംഘം ചേരൽ, അതിക്രമിച്ച് കടക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വിദ്യാർത്ഥി സമരത്തിനിടെ കോളേജിലെത്തിയ എസ്എഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി അസം മുബാറകും സംഘവുമാണ് പ്രിൻസിപ്പൽ ഇൻ ചാർജിനെ ഭീഷണിപ്പെടുത്തിയത്. 'അധ്യാപകരോട് ഞങ്ങൾക്ക് ബഹുമാനമാണ്. പക്ഷേ തെമ്മാടിത്തരം കാണിച്ചാൽ കാല് തല്ലിയൊടിക്കും. ഞങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ട്. സിൻഡിക്കേറ്റിലും സെനറ്റിലും ഒക്കെ ഞങ്ങൾ അംഗങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിലുണ്ടല്ലോ, കാല് തല്ലിയൊടിക്കും, പുറത്തിറങ്ങ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നത്'. ഇതായിരുന്നു ഭീഷണി.
മറ്റ് അധ്യാപകരുടേയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ പി.ദിലീപിനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കോളേജിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ക്യാമ്പസിൽ പൊലീസിനെ വിളിച്ചു വരുത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. എസ്എഫ്ഐക്കാരായ ചില വിദ്യാർത്ഥികളെ പുറത്താക്കി. തുടർന്ന് എസ്എഫ്ഐ നടത്തിയ സമരത്തിനിടെയാണ് എസ്എഫ്ഐ നേതാക്കൾ കോളേജിലെത്തി പ്രിൻസിപ്പൽ ഇൻ ചാർജിനെ ഭീഷണിപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam